വടകരയിലെ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിൽ തീർത്ത കൊലയാളികൾക്ക് 20 വർഷത്തെ ജയിൽശിക്ഷ വിധിച്ചിട്ട് അധിക ദിവസമാവും മുൻപ് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനുണ്ടായ ദുരന്തം കാമ്പസുകളിൽ ജയറാം പാടിക്കലിന്റെയും പുലിക്കോടന്റെയും പ്രേതങ്ങൾ ഉണ്ടെന്ന് തുറന്നു കാട്ടുന്നതായി ഉണ്മ പത്രാധിപരും എഴുത്തുകാരനുമായ ഉണ്മ മോഹന്റെ കുറിപ്പ് വൈറലാവുകയാണ്.
രാജനെ ഉരുട്ടിക്കൊന്ന പോലീസ് അധികാരികളായിരുന്ന പുലിക്കോടൻ നാരായണന്റെയും, ജയറാം പടിക്കലിന്റെയും പ്രേതങ്ങൾ ഇന്നും കേരളത്തിലെ പല കോളേജ് കാമ്പസുകളിലും സ്റ്റുഡൻസ് പൊളിറ്റീഷ്യൻസിന്റെ വേഷത്തിൽ അലയുന്നുണ്ടെന്നതിനു തെളിവാണ് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം എന്നാണ് ഉണ്മ മോഹൻ പറയുന്നത്. ചന്ദ്രശേഖരനുമുണ്ടായിരുന്നല്ലോ ഭാര്യയും മകനും, അച്ഛനും അമ്മയുമൊക്കെ. ഒരു മൂച്ചിന് പലവിധേന സഹജീവിയെ അരുംകൊല ചെയ്യുന്നവർ അതിനിറങ്ങിപ്പുറപ്പെടും മുമ്പ് ഓർക്കണം, സമൂഹത്തിൽ തന്റെ അസ്തിത്വം എന്താണെന്ന്. നമുക്കും അമ്മയും അച്ഛനും മക്കളും ഇല്ലേ? എന്ന് മോഹൻ ചോദിക്കുന്നു.
ഉണ്മ മോഹന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ദുരന്തം വല്ലാത്ത നൊമ്പരമായി മനസ്സിനെ പിന്തുടരുന്നു. ഇത് സിദ്ധാർത്ഥന്റെ മാത്രം ദുരന്തമല്ലല്ലോ എന്നതാണ് ഏറെ സങ്കടകരം; കേരളത്തിലെ കലാലയങ്ങളിൽ ഇങ്ങനെ എത്രയോ കുഞ്ഞുങ്ങൾ സഹപാഠികളുടെ ക്രൂരവിനോദങ്ങൾക്കിരയായി ജീവിതം വിട്ടുപോയിരിക്കുന്നു.
1976ലെ അടിയന്തരാവസ്ഥയിൽ കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി രാജൻ അന്നത്തെ ഭരണകൂടത്തിന്റെയും, പോലീസ് ഏമാൻമാരുടെയും ക്രൂരതകൾക്കിരയായില്ലേ. രാജന്റെ അച്ഛൻ ഈച്ചരവാരിയർ മരണംവരേയും തന്റെ മകനെയന്വേഷിച്ച് നെഞ്ചുപൊട്ടി നിലവിളിച്ചുകൊണ്ടുനടന്നതും നാം മറന്നിട്ടില്ല. ‘ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പ്രൊഫ. ഈച്ചരവാരിയരുടെ ആത്മകഥ, വയനാട്ടിലേക്കുള്ള ഒരു ബസ് യാത്രയിൽ ഞാൻ വായിച്ചുതീർത്തത് കരഞ്ഞുകൊണ്ടാണ്. ആ പുസ്തകം വായിക്കുന്ന ആരും കരയും.
രാജനെ ഉരുട്ടിക്കൊന്ന പോലീസ് അധികാരികളായിരുന്ന പുലിക്കോടൻ നാരായണന്റെയും, ജയറാം പടിക്കലിന്റെയും പ്രേതങ്ങൾ ഇന്നും കേരളത്തിലെ പല കോളേജ് കാമ്പസുകളിലും സ്റ്റുഡൻസ് പൊളിറ്റീഷ്യൻസിന്റെ വേഷത്തിൽ അലയുന്നുണ്ടെന്നതിനു തെളിവാണ് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം.
ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും വിധേയനായ ആ പാവം പയ്യൻ തന്റെ അച്ഛനമ്മമാരെ നിത്യദുഃഖത്തിലാഴ്ത്തി മരണം വരിച്ചത് എന്തിനുവേണ്ടിയാണ്?കാമ്പസിൽ കൊടിപിടിക്കുന്ന യുവത്വത്തിന്റെ പക്വതയില്ലായ്മയല്ലേ കാരണം? സിദ്ധാർത്ഥന്റെ മരണശേഷവും അവന്റെ പേരിൽ ‘പെൺകുട്ടിയോട് മോശമായി പെരുമാറി’യെന്ന ആരോപണമുന്നയിക്കാനാണ്, എല്ലാത്തിനും നേതൃത്വം വഹിച്ച രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശ്രമം. അവസാന ആയുധമാണല്ലോ പെണ്ണുവിഷയം!
ഇപ്പോൾ അറസ്റ്റിലായ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തേക്ക് ഇന്ത്യയിലെ ഒരു പഠനകേന്ദ്രത്തിലും വിദ്യാഭ്യാസം തുടരാനാവില്ലത്രേ. കാമ്പസ് ഗുണ്ടായിസത്തിനുമുന്നിൽ നിസ്സഹായനായിപ്പോയ സഹപാഠിയെ കൊല്ലാക്കൊല ചെയ്തവന്മാരെ അറസ്റ്റ് ചെയ്തതുകൊണ്ടും, ജയിലിലടച്ചതുകൊണ്ടും, ജീവപര്യന്തം ശിക്ഷിച്ചതുകൊണ്ടും മരണപ്പെട്ട സിദ്ധാർത്ഥൻ മടങ്ങിവരുമോ? അവന്റെ മാതാപിതാക്കളുടെ കണ്ണീര് തോരുമോ? പെൺകുട്ടികളും ഉൾപ്പെടുന്ന സഹപാഠികൾക്കുമുമ്പിൽ കൂട്ടംചേർന്ന് ആ കുട്ടിയെ എന്തിന് നഗ്നനാക്കി വിചാരണ ചെയ്തു…. മർദ്ദിച്ചു? മൂന്നുദിവസത്തോളം ആ പയ്യൻ ഇവരുടെ ക്രൂരതകൾക്ക് വിധേയനായി. കുടിക്കാൻ വെള്ളവും ഭക്ഷണവും നൽകാതിരിക്കാൻ തക്കവിധം അവനെന്തു തെറ്റുചെയ്തു? വീട്ടിലേക്കു മടങ്ങിയ സിദ്ധാർത്ഥനെ എന്തിനു നിർബന്ധിച്ച് കാമ്പസിൽ തിരികെയെത്തിച്ചു?
മക്കളുള്ള ഏതൊരു അച്ഛന്റെയും അമ്മയുടെയും നെഞ്ചുപിളർക്കുന്ന സംഭവമാണിത്. എനിക്കെന്റെ മകനും മകളും ഈ ഭൂമിയിൽ സുരക്ഷിതരായി, മാന്യമായി ജീവിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അവർ ഔഎവിടെയും പരാജിതരാവരുത്, തരംതാഴ്ത്തപ്പെടരുത്, ഒരുവിധത്തിലും ആരാലും പീഡിപ്പിക്കപ്പെടരുത്, നിസ്സഹായതയുടെ മുനമ്പിൽ നിന്ന് അവർ സങ്കടപ്പെടരുത്… ഏത് അച്ഛനും അമ്മയുമാണ് ഇങ്ങനെ ആഗ്രഹിക്കാത്തത്? അതിനുവേണ്ടിയാണ് ഓരോ അച്ഛനമ്മമാരുടെയും കണ്ണുകളും മനസ്സും സദാനേരവുംമക്കളുടെ പിന്നാലെ നിഴലായി അലയുന്നത്. മറ്റേതൊരു കുട്ടികൾക്കും എന്തെങ്കിലും വിഷമമുണ്ടാകുന്നതായി അറിയുമ്പോൾ നമ്മുടെ നെഞ്ചുപിടയുന്നതിന്റെ കാരണവും അതാണ്.
ലോകത്തിലെ കരയുന്ന എല്ലാ മനുഷ്യരും നമ്മുടെയും ആരൊക്കെയോ ആണ് എന്ന ബോധം നമുക്കു വേണം. വടകരയിലെ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിൽ തീർത്ത കൊലയാളികൾക്ക് 20 വർഷത്തെ ജയിൽശിക്ഷ വിധിച്ചിട്ട് അധിക ദിവസമായില്ല. ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻ പൂക്കുല ചിതറുംപോലെ ചിതറിച്ച കുറ്റവാളികളോട് കോടതി, “എന്തെങ്കിലും പറയാനുണ്ടോ” എന്നു ചോദിച്ചപ്പോൾ, “ഭാര്യയും മക്കളുമുണ്ട്…. പ്രായമായ രോഗികളായ അച്ഛനും അമ്മയുമുണ്ട്” എന്നൊക്കെ ‘വിനയാന്വിതരായി’ അവർ കേണു. മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച ആ ‘സത്പ്രവർത്തി’ ചെയ്തപ്പോൾ ഇവന്മാർ മറന്നുപോയ ഒരു സത്യമുണ്ട്; ചന്ദ്രശേഖരനുമുണ്ടായിരുന്നല്ലോ ഭാര്യയും മകനും, അച്ഛനും അമ്മയുമൊക്കെ. ഒരു മൂച്ചിന് പലവിധേന സഹജീവിയെ അരുംകൊല ചെയ്യുന്നവർ അതിനിറങ്ങിപ്പുറപ്പെടും മുമ്പ് ഓർക്കണം, സമൂഹത്തിൽ തന്റെ അസ്തിത്വം എന്താണെന്ന്.