ന്യൂനമർദ്ദം ശക്തമായതോടെ യുഎഇയിൽ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളതടക്കം നിരവധി വിമാനങ്ങൾ വ്യാഴാഴ്ചയും റദ്ദാക്കപെട്ടു. രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്ലൈറ്റ് യാത്രികർ യാത്ര തുടങ്ങുന്ന സമയത്തിനും നാല് മണിക്കൂർ മുൻപായി എയർപോർട്ടുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ നൽകുന്ന നിർദേശത്തിൽ പറഞ്ഞിട്ടുള്ളത്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കരുതെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും ദുബായ് പോലീസ് അറിയിച്ചിരിക്കുന്നു.
ദുബായിയിലും ഷാർജയിലും സ്ഥിതി ഇപ്പോൾ ഗുരുതരമായി ക്കോണ്ടിരിക്കുകയാണ്. എയർപോർട്ടിലും ഷോപ്പിംഗ് മാളുകളിലുമടക്കം വെള്ളം കയറിയ സാഹചര്യമാണ് ഉള്ളത്. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പല പ്രദേശങ്ങളിലും ഇതിനോടകം തന്നെ വെള്ളക്കെട്ട് ബാധിച്ച് ഗതാഗതം ഭാഗികമായോ പൂർണമായോ തടസ്സപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും മുൻകരുതലോടെ ഇരിക്കുക എന്നാണ് ദുബായ് പോലീസ് നൽകുന്ന നിർദ്ദേശം.
ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം വ്യാഴാഴ്ച ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂ വെന്നും അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കിയവയിൽപെടും. പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കിയിട്ടുണ്ട്.
യുഎഇയുടെ വിവധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്രതീക്ഷിത മഴയും വെള്ളക്കട്ടുമാണ് രൂപപ്പെട്ടത്. ഒമാനിൽ ഇതിനോടകം വലിയ നാശം വിതച്ച മഴ നാളെ പുലർച്ചെയും രാവിലെയും വീണ്ടും കനക്കും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒമാനിൽ ഇതിനോടകം തന്നെ മരണം 18 ആയി. റോഡുകളിൽ പലയിടത്തും ശക്തമായ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എല്ലാവരും സംയമനം പാലിക്കണമെന്നും വീടിന് പുറത്ത് ഇറങ്ങരുതെന്നുമാണ് നിർദേശം. സ്‌കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും ഇതിനോടകം തന്നെ ഒമാൻ അവധിപ്രഖ്യാപിച്ചിട്ടുണ്ട്.