തിരുവനന്തപുരം . സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്ന് പിതാവ് ജയപ്രകാശ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.. ഡൽഹിയിൽ റിപ്പോർട്ട് എത്തിച്ചതൊക്കെ കണ്ണിൽ പൊടിയാൻ ചെയ്തതാണ്. 20 ദിവസം കൊണ്ട് തെളിവുനശിപ്പിക്കാനായി സർക്കാർ കേസ് അട്ടിമറിച്ചു. സിബിഐ അന്വേഷണം ഇതുവരെ ഏറ്റെടുത്തിട്ടില്ല.
സംഭവത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് വീഴ്ച വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഇതിൽ ഉത്തരവാദിത്തമുണ്ട് – പിതാവ് ജയപ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡീനിനെതിരെ നടപടിയെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല. വിസിയുടെ അസിസ്റ്റന്റ് സെക്രട്ടറി ഷീബയുടെ മകനെ സംരക്ഷിക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുകയാണ്. നീതി ലഭിക്കാനായി ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും. മകനെ മർദ്ദിക്കുന്നത് ചിത്രീകരിച്ച പെൺകുട്ടികൾ, വ്യാജ പരാതി കൊടുത്ത ബിൻസി, ഡീൻ, അക്ഷയ് എന്നിവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. പെൺകുട്ടികളെ അറസ്റ്റ് ചെയ്യുകയും വേണം.
ബിൻസിയുടെ അമ്മ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയാണ്. എം.എം മണിയുടെ ചിറകിന് കീഴിലാണ് അക്ഷയ് ഒളിച്ചിരിക്കുന്നത്. മകന്റെ മൃതദേഹം ഡീൻ താഴെയിറക്കുന്നത് കണ്ട പാചകക്കാരനെ നാടുകടത്തി. ഇവരെ പ്രതി ചേർത്ത് നടപടിയെടുത്തില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. സർക്കാർ കൊള്ളരുതായ്മ കാണിക്കുന്നത് കൊണ്ടാണ് മറ്റുള്ളവരുടെ അടുത്തേയ്‌ക്ക് പോയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ അടുത്തേയ്‌ക്ക് പോയാൽ അവരെന്നെയും ചിലപ്പോൾ കൊല്ലും – ജയപ്രകാശ് പറഞ്ഞു.