ശതകോടീശ്വരനായിരുന്ന ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് റിപ്പോർട്ട്. ഒരു വർഷം മുമ്പ് ബൈജൂസിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ആഗോള സമ്പന്നരുടെ പട്ടികയിൽ വരെ ബൈജു രവീന്ദ്രൻ ഇടംനേടി. എന്നാൽ, ‘ഫോബ്സ് ബില്യണയർ ഇൻഡക്സ് 2024’ അനസുരിച്ച് നിലവിൽ അദ്ദേഹത്തിന്റെ ആസ്തി പൂജ്യമാണ്.
ബൈജൂസ് ആപ്പ് നേരിടുന്ന വിവിധ പ്രതിസന്ധികളാണ് ആസ്തി പൂജ്യത്തിലെത്താൻ കാരണമെന്നാണ് ‘ഫോബ്സ് ബില്യണയർ ഇൻഡക്സ് 2024’ റിപ്പോർട്ട് പറയുന്നത്. ‘ബൈജു രവീന്ദ്രൻ ഉൾപ്പെടെ കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഉണ്ടായിരുന്ന നാല് പേർ ഇത്തവണ പുറത്തായി. ബൈജൂസിന്റെ സ്ഥാപനം ഒന്നിലധികം പ്രതിസന്ധികളിൽ അകപ്പെടുകയും അതിന്റെ മൂല്യം ബ്ലാക്ക്‌റോക്ക് 1 ബില്യൺ ഡോളറായി കുറക്കുകയും ചെയ്തിരുന്നു. 2022ൽ അതിന്റെ ഏറ്റവും ഉയർന്ന മൂല്യം 22 ബില്യൺ ഡോളറായിരുന്നു’ എന്നും ഫോബ്സ് റിപ്പോർട്ട് പറയുന്നുണ്ട്.
2011-ൽ ആരംഭിച്ച ബൈജൂസ്, 2022-ൽ 22 ബില്യൺ ഡോളറിൻ്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി മാറിയിരുന്നു. ബൈജൂസ് ലേണിംഗ് ആപ്പ് വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ മാറ്റി മറിച്ചു. പ്രൈമറി സ്‌കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികളെ സഹായിച്ചു വന്ന കമ്പനിയെ സമീപകാല സാമ്പത്തിക റിപ്പോർട്ടുകളും പ്രശ്നങ്ങളും സാരമായി ബാധിക്കുകയാണ് ഉണ്ടായത്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എഡ്ടെക് സ്ഥാപനമായ ബൈജൂസ് കടന്നുപോകുന്നത്. ശമ്പളം നൽകാൻ പോലും പണമില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം 500 പേരെ പിരിച്ചുവിട്ടതായും റിപ്പോർറ്റുകൾ പുറത്ത് വന്നിരുന്നു.
നിക്ഷേപകരിൽ ചിലരുടെ ബുദ്ധിശൂന്യമായ നിലപാടാണ് ശമ്പളം നൽകാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് സ്ഥാപകനായ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച കത്തിൽ ആരോപിച്ചിരുന്നു. ബൈജൂസിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്നു ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ വോട്ട് രേഖപ്പെടുത്തിയിരുന്നു.