തിരുവനന്തപുരം . ബ്ലാക്ക് മാജിക് കെണിയിൽ കുടുങ്ങി അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആര്യയുടെയും ദേവിയുടെയും കൈകളിൽ കറുത്ത കല്ലു പതിപ്പിച്ച വളകൾ ഉണ്ടായിരുന്നു. മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്ത മറ്റു വസ്തുക്കളും ആഭിചാരക്കെണിയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. നവീൻ തോമസ്, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചലിലെ ഹോട്ടൽമുറിയിൽ നിന്ന് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ദേവിയുടെയും ആര്യയുടെയും മുറിവുകൾ ആഴത്തിലുള്ളതും നവീന്‍റെ ദേഹത്തെ മുറിവ് താരതമ്യേന ആഴം കുറഞ്ഞതാ ണെന്നുമാണ് കണ്ടെത്തൽ. ദേവിയെയും ആര്യയെയും കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് നിഗമനം. ദേവിയുടെ പിതാവും പ്രശസ്ത ഫോട്ടൊഗ്രാഫറുമായ ബാലൻ മാധവന്‍റെ ഫോൺ നമ്പറാണ് മരണക്കുറിപ്പിൽ എഴുതിയിരുന്നത്. ബാലൻ മാധവനാണ് അവർ ആഭിചാരക്കെണിയിൽ പെട്ടു പോയെന്ന വിവരം പൊലീസിനെ അറിയിക്കുന്നത്.
ദേവിയെയും നവീനെയും മുൻപ് ഇത്തരം ആഭിചാരങ്ങളിൽ വിശ്വസിക്കരുതെന്ന് വിലക്കിയിരുന്നതായും ബാലൻ മാധവൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ടെലിഗ്രാം കേന്ദ്രീകരിച്ചാണ് ആഭിചാരക്കെണിയിൽ പെടുത്തുന്ന ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകൾ യുവാക്കളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുണ്ട്. ആസ്ട്രൽ പ്രൊജക്ഷൻ, ബ്ലാക് മാജിക് എന്നിവയുടെ കേന്ദ്രങ്ങളാണ് ഇത്തരം ഗ്രൂപ്പുകൾ. പുറത്തു നിന്നുള്ളവർക്ക് ഇത്തരം ടെലിഗ്രാം ഗ്രൂപ്പിനുള്ളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കണ്ടെത്താനും കഴിയില്ല.
പുനർജന്മം , അന്യഗ്രഹ ജീവിതം, മരണാനന്തരം ജീവിതം തുടങ്ങി നിരവധി ആശയങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഗ്രൂപ്പുകൾ വഴി വൻ പണംതട്ടിപ്പും നടക്കുന്നുണ്ട്. യുവതീ യുവാക്കളെ കെണിയിലാക്കി തന്ത്രപൂർവം മരണാന്തരജീവിതത്തിലേക്കെന്ന പേരിൽ ആത്ഹത്യകളിലേക്ക് നയിക്കുന്ന ഇവർ അവരുടെ അതുവരെയുള്ള സമ്പാദ്യങ്ങളെല്ലാം തട്ടിയെടുക്കുന്ന പതിവ്. ആത്മീയതയെക്കുറിച്ചുള്ള സന്ദേശങ്ങൾ വഴി ഗ്രൂപ്പിൽ അംഗമാകാൻ ക്ഷണിക്കുകയും അതിൽ പിന്നെ നിരന്തരമായ ബ്രെയിൻ വാഷിങ്ങിലൂടെ പ്രത്യേക നിയോഗമുള്ളയാളാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് ഇക്കൂട്ടർ ചെയ്തു വരുന്നത്.
തുടർന്നാണ് ആസ്ട്രൽ പ്രൊജക്ഷൻ മുതലായ കാര്യങ്ങളിലേക്ക് പ്രവേശിപ്പിക്കുക. പുനർജന്മം അടക്കമുള്ള കാര്യങ്ങൾക്ക് ഭൗതിക ജീവിതത്തിൽ വിശ്വസിക്കുന്നവരിൽ നിന്ന് അകന്നു കഴിയണമെന്നും ഇവർ ബോധ്യപ്പെടുത്താറുണ്ട്. ഇത്തരം കെണിയിൽ അകപ്പെടുന്നവർ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നു പോകുകയും അതു കൊണ്ടു തന്നെ രക്ഷപ്പെടൽ അസാധ്യമാകുക യുമാണ് പിന്നീട് പതിവ്.