സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പ്രസംഗിച്ചതിന്റെ ശബ്ദരേഖ സർക്കാരിന് നാണക്കേടായതോടെയാണ് ഈ നടപടി ഓടിയെത്തുന്നത്. പറഞ്ഞത് സത്യമാണെങ്കിലും സത്യത്തിന്റെ മുഖം വികൃതമാണെന്ന് ഇതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വ്യക്തമായി മനസിലായിക്കാണണം. ഈ സാഹചര്യത്തിൽ വലിയ വിവാദം ഉണ്ടായി. അദ്ധ്യാപകരുമായി ബന്ധപ്പെട്ട ശിൽപ്പശാലയിലായിരുന്നു ഈ പ്രസംഗം. ഈ ഓഡിയോ എങ്ങനെ പുറത്തു വന്നുവെന്നതും സർക്കാർ അന്വേഷിക്കും. ഇത് ചോർത്തിയ വ്യക്തിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.
അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയാത്ത കുട്ടികൾക്കുപോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണിതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പറയുന്നു. മുൻപ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം യൂറോപ്പിനോടാണ് താരതമ്യം ചെയ്തിരുന്നതെങ്കിൽ ഇന്ന് ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ മന്ത്രി ശിവൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് പരിശോധിച്ചാകും നടപടി ഉണ്ടാവുക. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് മനസ്സിലാക്കിയാകും തീരുമാനം.
ആർക്കു വേണ്ടിയാണ് നാം ജോലി ചെയ്യുന്നത്? നാം വാങ്ങുന്ന പൈസയ്ക്ക് എത്ര വില കൊടുക്കുന്നുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ജയിപ്പിക്കുന്നതിന് ഞാൻ എതിരല്ല. അതു 40-50 ശതമാനം വരെയാവാം. ആ ഉദാരത അവിടെ നിർത്തണം. മത്സരപ്പരീക്ഷകളുടെ കാലമാണിത്. പരീക്ഷ പരീക്ഷകൾ തന്നെയാവണം. ഇതായിരുന്നു ഷാനവാസിന്റെ പ്രസംഗം. രജിസ്റ്റർ നമ്പർ എഴുതി അതിനു താഴെ അവ അക്ഷരത്തിലെഴുതാൻ കുട്ടിക്ക് അറിഞ്ഞുകൂടാ. ഇക്കാര്യത്തിൽ അദ്ധ്യാപകർക്ക് നോട്ടീസ് കൊടുത്ത കേസുകളുണ്ടായി. ഇംഗ്ലീഷ് അറിയാത്ത കുട്ടികളാണ് പത്താം ക്ലാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള കുട്ടികൾക്കാണ് എ. പ്ലസ് കിട്ടിയത്. ഇല്ലാത്ത ഒരു കഴിവ് ഉണ്ടെന്നു പറയുന്നത് ആ കുട്ടിയോടുചെയ്യുന്ന ചതിയാണ്. വിദ്യാഭ്യാസത്തിൽ മാറ്റം കൊണ്ടുവരാൻ അദ്ധ്യാപകർ പണിപ്പെടണമെന്നതായിരുന്നു നിർദ്ദേശം. സി.ബി.എസ്.ഇ. സ്കൂളുകളിൽ പരീക്ഷയും മൂല്യനിർണയവും നല്ലരീതിയിൽ നടക്കുന്നുണ്ടെന്നും പ്രസംഗത്തിനിടെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
തോൽപ്പിച്ച് ഗുണമേന്മ കൂട്ടൽ സർക്കാർ നയമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. ദേശീയ ഗുണനിലവാര സൂചികകളിൽ മുൻപന്തിയിലാണ് കേരളമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. യുനിസെഫ് പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുകയെന്നതു സർക്കാർ നയമല്ല. എല്ലാ കുട്ടികളെയും ഉൾച്ചേർത്തും ഉൾക്കൊണ്ടും ഗുണമേന്മ വർധിപ്പിക്കുക എന്ന നയത്തിൽ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഭരണ കക്ഷിയിൽ പെട്ടവർ പൊതു വിദ്യാഭ്യാസ ഡയറക്ടറെ എതിർക്കുന്നു. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവന പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ പറഞ്ഞു. കുട്ടികളെ പരിഹസിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനോട് യോജിപ്പില്ലെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പറഞ്ഞു. ആധികാരികതയില്ലാതെയാണ് ഡയറക്ടറുടെ പ്രസ്താവനയെന്ന് എസ്.എഫ്.ഐ. കുറ്റപ്പെടുത്തി. ഇതെല്ലാം പരിഗണിച്ച് ഡയറക്ടറെ മാറ്റാനാണ് നീക്കം. കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിന് പ്രസ്താവന കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
കുറ്റസമ്മതമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന് സേവ് എജ്യുക്കേഷൻ കമ്മിറ്റി കൺവീനർ എം. ഷാജർഖാൻ പ്രതികരിച്ചു. സ്വയം വിമർശനപരമായി ഉയർന്ന സംവാദത്തെ എച്ച്.എസ്.എസ്.ടി.എ. ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് സ്വാഗതം ചെയ്തു. പരാമർശത്തിൽ ആശങ്ക പരിഹരിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു. ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരാജയപ്പെട്ടെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു. ഇത്തരം പ്രതിപക്ഷ പ്രതികരണങ്ങൾ സർക്കാരിന് തലവേദനയാണ്.