കൊച്ചി . നവകേരള സദസിനായി പരിപാടിയുടെ പേര് പറഞ്ഞു പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാഗവും പൊളിച്ചു മാറ്റി. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചതെന്നാണ് പറയുന്നതെങ്കിലും വേദിക്കരുകിൽ ബസ് എത്താനായാണ് മതിൽ പൊളിച്ചതെന്നാണ് ആക്ഷേപം.
പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്തുള്ള മതിൽ ആണ് പൊളിച്ചത്. അതേസമയം, മതിൽ നേരത്തെ പൊളിഞ്ഞിരുന്നതാണെന്നാണ് ഇപ്പോൾ സംഘാടക സമിതിയുടെ വാദം. സ്കൂൾ പിടിഎ ആണ് മതിൽ പൊളിച്ച് ക്രമീകരണം ഒരുക്കിയതെന്നും സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് പറയുന്നു. അതേസമയം, മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് – സിപിഎം നേതാക്കൾ തമ്മിൽ സ്കൂൾ പരിസരത്ത് വെച്ച് വാക്കേറ്റമുണ്ടായി.
സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. അതേസമയം നവകേരള സദസിലൂടെ സ്വീകരിച്ച പരാതികള്‍ ലക്ഷ്യംതെറ്റി പറക്കുകയാ ണെന്നാണ് ആക്ഷേപം ഉയരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം ലഭിക്കേണ്ടതിനായി നവകേരള സദസിനു നൽകിയ പരാതി അനന്ത നടപടിക്കായി എത്തിയത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കാണ്.
നവകേരള സദസിൽ എത്തുന്ന പരാതികൾ മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചെങ്കിലും അഞ്ചു ശതമാനം പരാതികൾ പോലും തീര്‍പ്പായിട്ടില്ല. പൊതുഖജനാവില്‍നിന്ന് കോടികള്‍ മുടക്കി, നടത്തിയ ആഡംബര വാഹന യാത്രകളും ആഘോഷ സദസുകളും വന്‍ തട്ടിപ്പാണെന്ന് കൂടുതല്‍ വ്യക്തമാക്കുകയാണ് ഓരോ ദിവസവും.
സങ്കീര്‍ണമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ഏഴാഴ്ച, സാധാരണ പരാതികള്‍ ഒറ്റയാഴ്ചയ്‌ക്കുള്ളില്‍, ഓരോ സദസിലും 20 കൗണ്ടറുകള്‍, എല്ലാ പരാതിയും സ്വീകരിക്കും, അപ്പപ്പോള്‍ വിവരങ്ങള്‍ നവകേരള സദസിന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും എന്നൊക്കെയായിരുന്നു വാദങ്ങ കോലാഹലങ്ങൾ നടത്തിയിരുന്നത്.
ഓരോ ജില്ലകളിലും 15000 മുതല്‍ അരലക്ഷം വരെയാണ് പരാതികള്‍ കിട്ടിയത്. കോഴിക്കോട്ട് ഇതുവരെ പരാതികള്‍ തരം തിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കണ്ണൂര്‍, അഴീക്കോട് മണ്ഡലത്തില്‍നിന്ന് ലഭിച്ച 4857 പരാതികളില്‍ 514 എണ്ണം എത്തിയത് കണ്ണൂര്‍ കോര്‍പ്പറേഷനി ലാണ് എന്നതാണ് ഏറെ രസകരം. ആദ്യ ദിവസം കാസര്‍കോട് ലഭിച്ചത് 14,322 പരാതികള്‍ ആയിരുന്നു. അതിൽ അഞ്ച് ശതമാനത്തില്‍ പോലും ഇതുവരെ തീര്‍പ്പാക്കാനായിട്ടില്ല.
പെട്ടെന്ന് തീര്‍പ്പാക്കാന്‍ പറ്റുന്നവ പരിഹരിക്കുന്നുവെന്നും മറ്റുള്ളവയ്‌ക്ക് സമയമെടുക്കുമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇതിനെ ന്യായീകരിക്കുന്നത്. പരാതിയുടെ നിജസ്ഥിതി അറിയാനുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് കോര്‍പ്പറേഷനിലേക്ക് അയയ്‌ക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന ന്യായ വാദം. എന്നാല്‍ കോര്‍പറേഷന്റെ പരിധിക്ക് പുറത്തുള്ള മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് ചികിത്സാ സഹായം കിട്ടുന്നതിനായി കൊടുത്ത അപേക്ഷകളാണ് കണ്ണൂരില്‍ കിട്ടിയിരിക്കുന്നത്തിൽ അധികവും.