തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ഉൾപ്പടെയുള്ള മാസപ്പടി അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്‌ഐഒ) കൈമാറിയ വിവരം പുറത്ത് വന്ന ബുധനാഴ്ച ക്ലിഫ് ഹൗസിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. രാത്രി വൈകിയും ഉന്നതരു മായിട്ടുള്ള കൂടിയാലോചനകളാണ് ക്ലിഫ് ഹൗസിൽ അരങ്ങേറിയത്. ഉദ്യോഗസ്ഥ സംഘം ക്ലിഫ് ഹൗസിൽ റെയ്ഡിനെത്താനും, വീണയെ ചോദ്യം ചെയ്യാനെത്താനും ഉള്ള സാദ്ധ്യതകൾ ഉണ്ടെന്നതാണ് ക്ലിഫ് ഹൗസിനാകെ തലവേദന നൽകുന്നത്.
കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ വിപുലമായ അധികാരങ്ങളുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്‌ഐഒ) അന്വേഷണം കൈമാറിയിരിക്കെ അന്വേഷണത്തെ പ്രതിരോധിക്കാനും, വേണ്ടി വന്നാൽ തടയാനും എന്തൊക്കെ ചെയ്യണമെന്നായിരുന്നു ആലോചന. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയായ എസ്എഫ് ഐഒ. കേസിൽ അന്വേഷണം നടത്തുന്നത് നിയമപരമായി എങ്ങനെ തടയാമെന്നതിനെ പറ്റി രാത്രി മുതൽ നിയമ വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. അന്വേഷണം ഏത് വിധേനയും തടയാനുള്ള നിയമപരമായ നടപടികളാണ് പിണറായി വിജയൻ മുഖ്യമായും ആലോചിക്കുന്നത്. ഇതിനായി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരിൽ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്.
മുഖ്യമന്ത്രി തന്റെ വിശ്വസ്തരുടെ ആഭിപ്രായങ്ങളും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്. ഏത് സാഹചര്യത്തേയും നേരിടാൻ പ്രത്യേക സംവിധാനം തന്നെ ഉണ്ടാക്കാനും മുഖ്യൻ നിർദേശിച്ചിരിക്കുകയാണ്. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ പ്രതിസന്ധിയിലാകുമ്പോൾ സി എം രവീന്ദ്രനെ രക്ഷിച്ചെടുക്കുക വഴി പ്രതിസന്ധി നീക്കിയ അതെ അടവ് തന്നെ വീണയുടെ കമ്പനി കാര്യത്തിലും പയറ്റിയേക്കും.
വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോകണമോ എന്നും, പോയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കളും ഉറക്കമൊഴിച്ച് ചർച്ച ചെയ്‌തെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാൻ മാത്രമായി ഒരു സ്‌പെഷ്യൽ ക്രൈസസ് ടീമിനെ മുഖ്യമന്ത്രി ഇതിനായി ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഇക്കാര്യത്തിൽ തന്റെ കുടുംബത്തെ അഴിക്കുള്ളിലേക്കെറിയാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി.
വീണയെ ക്ലിഫ് ഹൗസിലെത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയേറെയുണ്ട് എന്ന് തന്നെയാണ് ഉപദേശകർ പോലും പറഞ്ഞിരിക്കുന്നത്. വീണയുടെ കമ്പനിയായ എക്‌സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് എസ്എഫ്‌ഐഒ അന്വേഷണം. ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്‌സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറുകയാ യിരുന്നു. കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽ മെന്റ് ബോർഡ് ആണ് ഈ ഗുരുതര ഇടപാട് കണ്ടെത്തുന്നത്. ഇത് കരിമണൽ കമ്പനിയെ സഹായിച്ചതിനുള്ള കൈക്കൂലിയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ സാമ്പത്തിക ഇടപാട് കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ് എഫ് ഐ ഒയ്ക്കു കൈമാറിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച വൈകീട്ടോടെയാണ് പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങൾ എസ് എഫ് ഐ ഒ അന്വേഷിക്കാനൊരുങ്ങുകയാണ്. വലിയ സാമ്പത്തിക കുറ്റങ്ങളുടെ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. ഇതിലൂടെ മുഖ്യമന്ത്രിയുടെ മകൾ കൂടുതൽ കുരുക്കിലായിരിക്കുകയാ ണെന്ന യാഥാർഥ്യം മനസിലാക്കിയതോടെയാണ് ബുധനാഴ്ച രാത്രിയിൽ ക്ലിഫ് ഹൗസിൽ ആർക്കും ഉറക്കമില്ലാതായത്.