മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ക്ക് ഏറ്റെടുത്ത് മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എംപി കൂടിയായ ജോണ്‍ ബ്രിട്ടാസ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് സംഭവം. എന്നാല്‍, ജോണ്‍ ബ്രിട്ടാസിനെ യോഗത്തിനിടെ വിമര്‍ശിച്ച് നാണംകെടുത്തുകയായിരുന്നു. ചോദ്യം മുഖ്യമന്ത്രി പിണറായിയോടാണ്. ഉത്തരം നല്‍കിയതോ ജോണ്‍ ബ്രിട്ടാസും. താങ്കളാണോ മുഖ്യമന്ത്രി എന്നാണ് യുഡിഎഫ് എംപിമാര്‍ യോഗത്തിനിടെ ചോദിച്ചത്. എംപിമാരുടെ സഹകരണത്തിനു മുഖ്യമന്ത്രി ആത്മാര്‍ഥത കാട്ടുന്നില്ലെന്നും അതിവേഗ റെയിലിനോടുള്ള യുഡിഎഫ് എതിര്‍പ്പുമാണ് തര്‍ക്കത്തിനു കാരണമായത്.
സംസ്ഥാന വികസനത്തിന് എംപിമാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന മുഖ്യമന്ത്രി, എംപിമാരെ വിശ്വാസത്തില്‍ എടുക്കാനോ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാര്‍ കുറ്റപ്പെടുത്തി.അതിവേഗ റെയിലിനോട് തങ്ങള്‍ക്കു ശക്തമായ എതിര്‍പ്പ് ഉണ്ടെന്നും അവര്‍ യോഗത്തിനിടെ വ്യക്തമാക്കി.കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ ഉന്നയിച്ചു സാധിച്ചെടുക്കണം എന്നു പറയുന്ന മുഖ്യമന്ത്രി, ഡല്‍ഹിയില്‍ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്നു ബെന്നി ബഹനാന്‍ ചൂണ്ടിക്കാട്ടി്. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നല്‍കുമ്പോള്‍ എംപിമാര്‍ ഒപ്പം പോകാന്‍ തയാറാണ്.എന്നാല്‍ കൊണ്ടു പോകാന്‍ അദ്ദേഹം തയാറില്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങള്‍ തയാറാണ്.സഹകരണം വേണമെന്ന് അഭ്യര്‍ഥിക്കുമ്പോള്‍ തിരികെ അതേ പോലുള്ള സമീപനം തങ്ങളോടും സ്വീകരിക്കണമെന്നു ബെന്നി ബഹനാന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതി സംബന്ധിച്ചു പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാകണമെന്നു കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ യുഡിഎഫിനുള്ള ശക്തമായ എതിര്‍പ്പും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാര്‍ സഹകരിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ-റെയില്‍ കേരളത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണ്. നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണമെന്നും വയനാട്, കോഴിക്കോട് അതിര്‍ത്തിയില്‍ ഒരു ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം കേന്ദ്രം പരിഗണിക്കണമെന്നും യോഗത്തിനിടെ ചര്‍ച്ച നടന്നു. നിലവിലുള്ള രണ്ട് റഡാറുകളും മുഴുവന്‍ സമയവും സംസ്ഥാനത്തിന് വിവരങ്ങള്‍ നല്‍കുന്ന രീതിയില്‍ സജ്ജീകരിക്കണം. ജില്ലാതലത്തില്‍ കാലാവസ്ഥാ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണം.
നാടിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന തരത്തില്‍ എംപിമാര്‍ ഇടപെടണം. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേല്‍ തുടര്‍ച്ചയായ കടന്നുകയറ്റം ഉണ്ടാകുന്നു. സംസ്ഥാന താത്പര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നില്ല. രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക വിഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം പരിമിതപ്പെടുത്തുന്നു. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സമുണ്ടാക്കുന്നു.ജനാധിപത്യ വ്യവസ്ഥയെതന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവുന്നു. കേന്ദ്ര ഭരണകക്ഷി നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങള്‍ പോലും ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണ്. ജിഎസ്ടി കുടിശ്ശിക, വാക്‌സിനേഷന്‍ ഉത്തരവാദിത്തം എന്നിവ കേന്ദ്രം ഏറ്റെടുത്തത് നമ്മുടെ കൂട്ടായ ശ്രമഫലമായാണ്. ഭക്ഷ്യധാന്യ പ്രശ്‌നം, റബ്ബര്‍ വിലസ്ഥിരത, തീരസംരക്ഷണം, പ്രവാസി പുനരധിവാസപ്രശ്‌നം എന്നിവയെല്ലാം കേന്ദ്രത്തിന് നേരിട്ട് ഉത്തരവാദിത്തമുള്ള വിഷയങ്ങളാണെന്നും ചര്‍ച്ചചെയ്യപ്പെട്ടു.