കൊച്ചി . വനവാസി സമൂഹം ഒരു സെന്റ് ഭൂമിക്കു വേണ്ടി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ വനവാസികളുടെ നെഞ്ചത്ത് കഠാര കുത്തിയിറക്കുകയാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
വയനാട്ടില്‍ മാനന്തവാടിക്കടുത്ത് ഏക്കറിന് വെറും നൂറു രൂപ വച്ച് 5.5 ഹെക്ടര്‍ സ്ഥലം പള്ളിക്കു നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. മാനന്തവാടി കല്ലോട് സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിക്കു ചുളുവിലയ്‌ക്കു ഭൂമി നല്കിയത് ഭൂരഹിതരായ വനവാസി സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കും മോഹങ്ങള്‍ക്കും പ്രഹരമേല്‍പ്പിച്ചു. പള്ളിക്കാര്‍ കൈയേറ്റക്കാരാ ണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഭൂമി ഒഴിപ്പിക്കാനോ വിപണി വില വാങ്ങി അവര്‍ക്കുതന്നെ വില്‍ക്കാനോ ഉത്തരവിടുകയായിരുന്നു.
വനവാസി വിഭാഗത്തിൽപെട്ട വയനാട് സ്വദേശികളായ കെ. മോഹന്‍ ദാസ്, വി.എ. സുരേഷ്, കെ. സുബ്രഹ്മണ്യന്‍, സി.എന്‍. ശങ്കരന്‍, പി. രാമചന്ദ്രന്‍ എന്നിവര്‍ അഡ്വ. വി. സജിത്കുമാര്‍ വഴി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ചട്ടം ലംഘിച്ച് ഭൂമി പള്ളിക്ക് നൽകുന്നത്.
‘നിയമങ്ങള്‍ നഗ്നമായി ലംഘിക്കുമ്പോള്‍, അനീതിയുണ്ടാകുമ്പോള്‍, ഏകപക്ഷീയ തീരുമാനങ്ങളെടുക്കുമ്പോള്‍, കോടതിയുടെ കൈകള്‍ ആരും ബന്ധിച്ചിട്ടില്ല. കൃഷിക്കും ജീവനോപാധിക്കും ഭൂമി തേടി പാവപ്പെട്ട വനവാസികള്‍ സമരം ചെയ്യുകയാണ്. അതു സെക്രട്ടേറിയറ്റ് വരെയെത്തി. ആയിരക്കണക്കിനു വനവാസികള്‍ ഭൂമിക്ക് അപേക്ഷ നല്കി കാത്തിരിക്കുന്നെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ്, സര്‍ക്കാര്‍ കൈവശമുള്ള 5.5 ഹെക്ടര്‍ ഭൂമി, ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിന്റെ ബലത്തില്‍ സെന്റ് ജോര്‍ജ്ജ് പള്ളിക്ക് ഏക്കറിനു വെറും 100 രൂപ നിരക്കില്‍ കൊടുത്തത്.
ഇതു നിയമ വിരുദ്ധമെന്നു മാത്രമല്ല, പരാതിക്കാര്‍ അടക്കമുള്ള വനവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റം കൂടിയാണ്. സദാ പുഞ്ചിരിക്കുന്ന വയനാട്ടിലെ പാവപ്പെട്ട, നിഷ്‌കളങ്കരായ വനവാസികളുടെ നെഞ്ചത്ത് സര്‍ക്കാര്‍ കത്തി കുത്തിയിറക്കി. ഇത്തരം നിയമ വിരുദ്ധതയ്‌ക്കു നേരേ കണ്ണടയ്‌ക്കാന്‍ കോടതിക്കാകില്ല – ബെഞ്ച് പറഞ്ഞു.
പള്ളിക്കാര്‍ കൈയേറ്റക്കാരാണെന്നു പറഞ്ഞ കോടതി, അവരുടെ വാദങ്ങളില്‍ പൊതുതാത്പര്യമൊന്നുമില്ലെന്നും പറയുകയുണ്ടായി. വനവാസികളോടുള്ള അനീതി എത്രയും വേഗം തിരുത്താനും കോടതി ആവശ്യപ്പെട്ടു. പള്ളിക്കു നല്കിയ 5.5 ഹെക്ടര്‍ ഭൂമിയുടെ വിപണിമൂല്യം കണക്കാക്കി, സര്‍ക്കാരിനത് അവരില്‍ നിന്ന് ഈടാക്കി വേണമെങ്കില്‍ ഭൂമി വില്‍ക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
അതിനവര്‍ വിസമ്മതിച്ചാല്‍ അവരെ ഇറക്കി വിട്ട്, ആ ഭൂമി അര്‍ഹരായവര്‍ക്കു വിതരണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. നടപടിക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ട കോടതി, ഭൂമി വില്‍ക്കുകയാണെങ്കില്‍ അതില്‍ നിന്നുള്ള തുക വനവാസി ക്ഷേമത്തിനായി ഉപയോഗിക്കണമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.