ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷിയാകും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മുമ്പ് എയര്‍ഫോഴ്സിലെ സൂര്യ കിരണ്‍ എയ്റോബാറ്റിക് ടീമിന്റെ എയര്‍ ഷോ ഉണ്ടാവും. മത്സരത്തിനിടെ സംഗീതസംവിധായകന്‍ പ്രീതത്തിന്റെ പ്രകടനം ഉള്‍പ്പെടെ നടക്കും.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും പങ്കെടുക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. ടോസിന് ശേഷം വ്യോമസേനയുടെ ഒമ്പത് വിമാനങ്ങള്‍ എയര്‍ഷോ നടക്കുമെന്നും, ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒരു ഫ്‌ലൈ പാസ്റ്റ് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ത്രിവര്‍ണ്ണ പതാകയുമായി വിമാനം പറത്താനുള്ള അഭ്യര്‍ത്ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിരസിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷ, ശുചിത്വം, ട്രാഫിക് മാനേജ്‌മെന്റ് ക്രമീകരണങ്ങളുടെ സമഗ്രമായ അവലോകനം നടത്തി. ഐ എഎഫിന്റെ സൂര്യ കിരണ്‍ എയറോബാറ്റിക് ടീം രാജ്യത്തുടനീളം നിരവധി എയര്‍ ഷോകള്‍ നടത്തുന്നുണ്ട്.