റോബിൻ ബസിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഗതാഗത വകുപ്പ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഗതാഗത വകുപ്പിന്റെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി എന്ന് പറഞ്ഞിട്ടുണ്ട്. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താലാണ് ബസിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയതെന്നും ഉത്തരവിൽ പറഞ്ഞിരിക്കുന്നു.
ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ് കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന ആളുടെ പേരിലായിരുന്നു. എന്നാൽ നടത്തിപ്പ് ചുമതല ഗിരീഷ് എന്ന വ്യക്തിക്കായിരുന്നു. അതേസമയം സര്‍ക്കാരിന്റെ നടപടി പ്രതീക്ഷിച്ചിരുന്നുവെന്നു ബസ് ഉടമ കെ കിഷോർ പറഞ്ഞു. നിയമം പാലിച്ചാണ് മുന്നോട്ട് പോയതെന്നും നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ പറഞ്ഞു.
റോബിൻ ബസ് സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിൽ ഗതാഗത വകുപ്പ്, ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോർ വാഹനവകുപ്പ് സ്വീകരിച്ചു വന്നത്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിടുകയായിരുന്നു. തുടർന്ന് ബസ് കഴിഞ്ഞ ദിവസം എംവിഡി പിടിച്ചെടുക്കുകയായിരുന്നു. വാഹനത്തിനെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടു ത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന വിധം ബസ് പെര്‍മിറ്റ് ലംഘനം നടത്തിയെന്നാണ് എംവിഡി ഉന്നയിക്കുന്ന ആരോപണം. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കാനും നടപടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗര്‍മാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നാണ് എംവിഡിയുടെ തീരുമാനമായി അറിയിച്ചിരുന്നത്.
എന്നാൽ, കോടതി ഉത്തരവ് ഉദ്യോഗസ്ഥരാണ് ലംഘിച്ചതെന്നും ബസ് പിടിച്ചെടുത്തത് അന്യായമാണെന്നും ബസ് ഉടമകൾ ആരോപിച്ചു. ബസ് പെര്‍മിറ്റ് ലംഘിച്ച് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തിയെന്നാരോപിച്ചും പിഴ ഈടാക്കിയിരുന്നു. 7500 രൂപ അടച്ച ശേഷം ബസ് സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു എന്നും അവർ പറയുന്നു. നേരത്തെ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരേക്ക് സർവീസ് നടത്തവേ റോബിന്‍ ബസ് തമിഴ്‌നാട് എംവിഡിയും പിടിച്ചെടുത്തിരുന്നു.