കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു ഡോക്ടർ. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന കഠിനമായതോടെ പിഴവ് തിരിച്ചറിയുകയായിരുന്നു. ഇതേ തുടർന്ന് രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറയുമ്പോൾ ബന്ധുക്കൾ നിരസിച്ചതിനു ഡോക്ടർ രോഗിയോടു ദേഷ്യപ്പെട്ടു.
വാഹനാപകടത്തെ തുടർന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശസ്ത്രക്രിക്കായി അജിത് ഒരാഴ്ചയോളമാണ് ആശുപത്രിയിൽ കഴിയേണ്ടി വന്നത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച ഡോക്ടർമാർ നീട്ടി വെച്ചു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കയ്യിലിട്ടത്. തങ്ങൾ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്ന് അജിത്തിന്റെ അമ്മ പറഞ്ഞു.
കൈ വേദന അസഹനീയമായപ്പോൾ അജിത്തിന് പിന്നെ അനസ്തേഷ്യ നൽകി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അജിത്തിന്റെ ബന്ധുക്കൾ വാങ്ങി നൽകിയെങ്കിലും അതൊന്നും ഡോക്ടർ ഉപയോഗിച്ചിട്ടില്ല.