നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ വീണ്ടും മുഖം മാറ്റം ഉറപ്പായ സാഹചര്യത്തില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു.
നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ആവശ്യമുന്നയിച്ചതോ ടെയാണ് വകുപ്പ് മാറ്റം ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നത്. ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേഷിനായി പാര്‍ട്ടി, മുഖ്യമന്ത്രി പിണറായി വിജയനോടാണ് സിനിമ വകുപ്പ് കൂടി ചോദിച്ചത്. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക. അതുകൊണ്ടുതന്നെ ഇന്ന് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
അതേസമയം ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവും തുറമുഖ മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലുമാണ് മുന്‍ നിശ്ചയപ്രകാരം രാജിവച്ചത്.
നിലവില്‍ സജി ചെറിയാന്റെ കൈയ്യിലാണ് സിനിമാ വകുപ്പ്. കെ.ബി.ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും 29-നാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. മുന്നണി ധാരണപ്രകാരം ഐ.എന്‍.എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു എന്നിവര്‍ രാജിവെക്കുന്ന ഒഴിവിലേക്കാണ് ഇരുവരും എത്തുന്നത്. ഗണേഷിന് ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം-പരിസ്ഥിതി-സിനിമാ മന്ത്രിയായിരുന്ന അദ്ദേഹം ഭാര്യയുമായുള്ള വിവാഹമോചന തര്‍ക്കത്തെ തുടര്‍ന്ന് 2013-ല്‍ മന്ത്രിസ്ഥാനം രാജിവെച്ചു. 2015-ലാണ് ഗണേഷ് കുമാറിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നത്. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് 2021 മെയ് 10 മുതല്‍ കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടി ചെയര്‍മാനാണ്.
2000-ത്തിന്റെ തുടക്കത്തിലാണ് ഗണേഷ് കുമാര്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തുന്നത്. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വിജയിച്ച അദ്ദേഹം എ.കെ. ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. തുടര്‍ന്ന് 2003-ല്‍ പിതാവ് ആര്‍. ബാലകൃഷ്ണയ്ക്ക് മന്ത്രിയാകാന്‍ വേണ്ടി അദ്ദേഹം രാജിവെച്ചു. അതിന് ശേഷം നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗണേഷ് കുമാര്‍ പത്തനാപുരത്തുനിന്നും തുടര്‍ച്ചയായി വിജയിച്ച് നിയമസഭയിലെത്തി.
കേരളത്തിലെ ജനങ്ങള്‍ക്കും എല്‍.ഡി.എഫിനും അഭിമാനകരമാകുന്ന തരത്തില്‍ ഭരണം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ഗതാഗത വകുപ്പിനെ മുള്‍കിരീടമായി കാണുന്നില്ല. താന്‍ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിയെ നേരിട്ടയാളാണ്. പുതിയ പ്രതിസന്ധിയെയും നേരിടുമെന്നും അതിനുള്ള കരുത്തുണ്ടെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. താന്‍ മന്ത്രിയാകുന്നതോടെ ഒറ്റ ദിവസം കൊണ്ട് മുഴുവന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ധാരണ വേണ്ട. കെ.എസ്.ആര്‍.ടി.സയുടെ നന്മക്ക് വേണ്ടി മാത്രമേ താനും സര്‍ക്കാറും നില്‍ക്കുകയുള്ളൂവെന്ന് തൊഴിലാളികളോട് പറയാന്‍ ആഗ്രഹിക്കുകയാണ്.
യൂണിയനുകള്‍ അടക്കം വഴിതെറ്റിക്കുന്ന ഒരു മാര്‍ഗത്തിനുമൊപ്പം തൊഴിലാളികള്‍ നില്‍ക്കരുത്. 2001ല്‍ കട്ടില്‍, ശുചിമുറി അടക്കം തൊഴിലാളികളുടെ ക്ഷേമത്തിന് താന്‍ മുന്‍തൂക്കം നല്‍കിയിരുന്നു. മറ്റൊരു തൊഴില്‍ തേടി പോകാന്‍ സാധിക്കാത്ത പ്രായം കഴിഞ്ഞവരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. ഇക്കാര്യം തൊഴിലാളി നേതാക്കളും സംഘടനകളും മനസിലാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു .