നവകേരള കക്കൂസ് ബേസിൽ ഊരുതെണ്ടല് കഴിഞ്ഞെത്തിയ പിണറായിക്ക് ബസ് യാത്ര നന്നേ പിടിച്ചു പോയിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ഇനി കാർ യാത്ര പാടേ ഒഴിവാക്കി മുഖ്യന് വേണ്ടി മോസ്റ്റ് മോഡേൺ പതിപ്പ് ഒരു കാരാവാൻ വാങ്ങാനുള്ള തയ്യാറെടുപ്പിലെത്തി. സർക്കാർ ഇക്കാര്യം ശരിവെക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് അദ്ദേഹത്തിനൊപ്പം യാത്രയിൽ സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥരും പറയുന്നത്. നവകേരള ബസിന്റെ ആവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ പുതിയ കാരവാൻ വാങ്ങുന്നത് സർക്കാറിന്റെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച ആശയം മുന്നോട്ടു വെച്ചത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എ ആർ അജിത്കുമാറാണ്.
യാത്രാവേളയിൽ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണമെന്നാണ് അജിത് കുമാർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഭാവിയിലും ഒരുക്കുകയെന്ന് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ഓഫിസ് സൗകര്യമൊരുക്കാൻ കാരവനു സാധിക്കും. രണ്ടോ മൂന്നോ സ്റ്റാഫിനൊപ്പം സഞ്ചരിക്കാനാവുന്ന, വിഡിയോ കോൺഫറൻസിങ് സൗകര്യമുള്ള വാഹനമാണ് അഭികാമ്യമെന്നും അജിത് കുമാർ പറഞ്ഞു.
‘നവകേരള യാത്രയ്ക്ക് ആധുനിക സൗകര്യങ്ങളുള്ള ബസും അനുബന്ധ സംവിധാനങ്ങളും അനിവാര്യമായിരുന്നുവെന്നാണ് അജിത് കുമാർ പറയുന്നത്. യാത്ര സമാപിച്ചശേഷം പൊലീസ് ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തലും ഇതാണ്. വി.ഐ.പികൾ ഒരേ സ്ഥലത്തേക്ക് ഒരേസമയം യാത്ര ചെയ്യുമ്പോൾ ഓരോരുത്തർക്കും പ്രത്യേകം സുരക്ഷയൊരുക്കുന്നത് അപ്രായോഗികമായിരുന്നു. വലിയൊരു തലത്തിൽ ബസ് മികച്ച മാതൃകയാണ്. സമാന മാതൃകയിൽ, സഞ്ചരിക്കുന്ന വാഹനം സ്ഥിരമായി മുഖ്യമന്ത്രിക്ക് ആവശ്യമാണ്. മാധ്യമങ്ങളാണ് എല്ലാം കോംപ്ലിക്കേറ്റഡാക്കുന്നത്.
മുഖ്യമന്ത്രിയല്ല ആരായാലും എല്ലാ ദിവസവും ഒരിടത്തിരുന്നു ജോലിചെയ്യുന്ന കാലം കഴിഞ്ഞു. കോവിഡ് കാലത്ത് വർക് ഫ്രം ഹോം ശീലിച്ചിരുന്നു. ആ കാലത്തും അതിനുശേഷവുമായി സർക്കാരിലെ എല്ലാ ഫയലും ഇ ഫയൽ ആയി. എവിടെയിരുന്നും നോക്കാം. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽമാത്രം ഇരുന്നു ജോലി ചെയ്യണമെന്നു പറയുന്നതിന്റെ യുക്തി എന്താണ്? അദ്ദേഹത്തിനു സഞ്ചരിക്കുന്ന ഓഫീസാണ് വേണ്ടത്. അത്യാവശ്യം രണ്ടോ മൂന്നോ സ്റ്റാഫിനുകൂടി അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാൻ കഴിയുന്ന, വീഡിയോ കോൺഫ്രൻസിങ് സൗകര്യം അടക്കമുള്ള, കാരവൻ ആണ് ആവശ്യം.
നവകേരള യാത്ര തുടങ്ങിയശേഷം തിരികെ പോരാനാണ് ഞാൻ കാസർഗോട്ടേക്കു പോയത്. പിന്നീടു സാഹചര്യങ്ങൾ വിലയിരുത്തിയപ്പോൾ വടക്കൻ ജില്ലകൾ വിടുന്നതു വരെ ഒപ്പം തുടരാൻ തീരുമാനിച്ചു. പ്രധാന കാര്യം മാവോയിസ്റ്റ് ഭീഷണിയായിരുന്നു. വടക്കേ ഇന്ത്യയിൽ ഉള്ളതു പോലെ നക്സൽ ഭീഷണി അത്ര ഗൗരവമായി കാണുന്നില്ല. എന്നാൽ കുറച്ചും കാണുന്നില്ല.
സെഡ് കാറ്റഗറിയിലുള്ള വി.വി.ഐ.പിക്കു സുരക്ഷ ഒരുക്കുമ്പോൾ നേരിയ ഒരു സാധ്യത പോലും തള്ളിക്കളയാതെ പരിഗണിക്കേ ണ്ടിവരും. ഏറ്റവും കാര്യക്ഷമമായി മാവോയിസ്റ്റ് ഭീഷണി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. സമീപകാലത്ത് എത്ര ഏറ്റുമുട്ടലുണ്ടായി, എത്രപേർ അറസ്റ്റിലായി, എത്ര പേർ കൊല്ലപ്പെട്ടു എന്നെല്ലാം കണക്കു നോക്കണം. സർക്കാരിനെതിരേ പ്രതിഷേധിക്കു ന്നവർ അതു ചെയ്യട്ടെ എന്നായിരുന്നു യാത്ര തുടങ്ങുംമുമ്പ് മുഖ്യമന്ത്രി ഞങ്ങളോടു പറഞ്ഞത്. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോയത് എവിടെയാണെന്ന് ആലോചിക്കണമെന്നും എഡിജിപി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിട്ടുണ്ട്. നിലവിൽ പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. ഇതു സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി ഉടൻ കരാർ ഒപ്പിട്ടിരുന്നു.
നേരത്തെ തന്നെ തീരുമാനിക്കുകയും പിന്നീട് ചെലവ് കാരണം ഒഴിവാക്കുകയും ചെയ്ത ഹെലികോപ്റ്റർ ആശയമാണ് വീണ്ടും പൊടിത്തട്ടിയെടുത്തത്. നിത്യ ചെലവുകൾക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനൊരുങ്ങുന്നതെന്നതാണ് വിമർശനം. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടർ വാടകക്കെടുത്തത്. വൻ ധൂർത്തെന്ന് ആക്ഷേപം ഉയർന്നതോടെ ഒരു വർഷത്തിന് ശേഷം ആ കരാർ പുതുക്കിയില്ല. രണ്ടര വർഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടർ തിരിച്ചെത്തുകയാണ്.
ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടർ നൽകുന്നത്. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനും ഹെലികോപ്റ്റർ ഉപയോഗിക്കും. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ കിയ കാറാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമേയാണ് ഇപ്പോൾ കാരവാൻ വാങ്ങണമെന്ന ആശയവും ഉരുത്തിരിഞ്ഞിരിക്കുന്നത്.