തിരുവനന്തപുരം . ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ കേരളത്തിൽ 70.35 ശതമാനം പോളിംഗ് മാത്രം. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് അര്‍ധരാത്രിയോട് അടുത്തു. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായി. 7.16 ശതമാനത്തിന്റെ കുറവ്. 2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ഏകദേശം 8 ലക്ഷത്തിന്റെ കുറവ് ആണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയി ലാണ് ഏറ്റവുമധികം കുറഞ്ഞത്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതല്‍ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഗണ്യമായ കുറവുണ്ടായി.
വടകര കുറ്റ്യാടി മണ്ഡലത്തിലെ മുടപ്പിലാവില്‍ എല്‍ പി സ്കൂളിലെ 141 -ാം ബൂത്തിലാണ് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43 നാണ് അവസാനത്തെ ആള്‍ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടിങ് വൈകിയതിനെത്തുടര്‍ന്ന് പലയിടത്തും പ്രശ്‌നങ്ങളുണ്ടായി. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലത്താണ് വോട്ടിങ് വൈകിയത്. വോട്ടിങ് വൈകിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇതോടെ രംഗത്ത് വന്നിട്ടുണ്ട്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവുണ്ടായത് മുന്നണികളെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് ഉണ്ടായതാണ് munnanikale ആകുലപ്പെടുത്തുന്നത്. വാശിയേറിയ പ്രചാരണത്തിനാണ് ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പ് കേരളത്തില്‍ സാക്ഷ്യംവഹിച്ചത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ശക്തമായി പ്രചാരണം നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്‍റെ പ്രതീതിയുണ്ടാക്കിയിരുന്നു. ദേശീയ നേതാക്കളും മന്ത്രിമാരുമടക്കം മത്സരിച്ചതോടെ തെരഞ്ഞെടുപ്പ് ഏറെ വാശിയിൽ തന്നെയായിരുന്നു. ഉള്ളിൽ ആകുലത ഉണ്ടെങ്കിലും പോളിംഗ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നുണ്ട്.