മലപ്പുറം . മലപ്പുറം പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച. കഴിഞ്ഞ രണ്ട് മാസത്തിനിടെ പോത്തുകല്ലില്‍ 350ഓളം പേര്‍ക്ക് ആണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാൻ പോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അടിയന്തിര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങി.
മലപ്പുറം ജില്ലയിലെ എടക്കരയിലും പോത്തുകല്ലിലുമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടര്‍ന്ന് പിടിക്കുന്നത്. മൂന്നാഴ്ചക്കിടെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈറല്‍ ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങളോടെ പോത്തുകല്ലില്‍ കഴിഞ്ഞ ദിവസം മറ്റൊരു യുവാവ് കൂടി മരിച്ചു. രോഗം പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും വീഴ്ച വരുത്തുകയാണ്. പോത്തുകല്ല് ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ മെഡിക്കല്‍ ഓഫീസര്‍ അവധിയിൽ പോയിരിക്കുകയാണ്.
അടിയന്തിര സാഹചര്യം മനസിലാക്കി പകരം ഒരു ഡോക്ടറെ എത്തിക്കാനും സർക്കാരിന് ആയിട്ടില്ല. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിച്ചിട്ടില്ലെന്ന പരാതി ഉയരുമ്പോൾ, ജില്ലാ കലക്ടര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പോത്തുകല്ല് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ സമരം ആരംഭിച്ചിരിക്കുകയാണ്.
രോഗം പകരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ട്. പോത്തു കല്ല് അങ്ങാടിയിലെ ഓവു ചാലുകളിലേക്ക് മാലിന്യമൊഴുക്കിയ കടകള്‍ക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തെങ്കിലും മാലിന്യം നീക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും എന്‍ എച്ച് എമ്മിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറെ കൂടി നിയമിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നുമാണ് പോത്തുകല്ല് പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം.