2026 ൽ ഒരു ന്യൂനപക്ഷ മന്ത്രിസഭ രൂപീകരിക്കുമെന്ന് സ്വപ്നം കാണുന്ന പിണറായിക്ക് തിരിച്ചടിയുമായി സി പി എം സംസ്ഥാന കമ്മിറ്റി. ജാതി സെൻസസ് വിഷയത്തിൽ പന്ത് കേന്ദ്ര സർക്കാരിൻെറ കോർട്ടിൽ തള്ളിയിട്ടതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷകളറ്റത്. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. ഇടതു മുന്നണിയുടെ ഇരട്ടത്താപ്പ് വ്യക്തമായതോടെ ഇസ്ലാം മതവിശ്വാസികൾ കൂട്ടത്തോടെ കൂറുമാറിയിരിക്കുകയാണ്.ജാതി സെൻസസ് വിഷയത്തിലാണ് കേരള സർക്കാർ സുപ്രീംകോടതിയിൽ ഉരുണ്ടു കളിച്ചത്. ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്ര സർക്കാറാണെന്നു വാദിക്കുന്ന സത്യവാങ്മൂലം ചീഫ് സെക്രട്ടറി ഡോ. വി. വേണു കോടതിയിൽ സമർപ്പിച്ചു. ബിഹാർ ജാതി സെൻസസ് നടത്തുകയും നിരവധി സംസ്ഥാനങ്ങൾ അതിന് ഒരുങ്ങുകയും ചെയ്യുമ്പോൾതന്നെയാണ് വിമുഖത പ്രകടമാക്കുന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിച്ചത്. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മരുമകൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെയും ഇംഗിതത്തിന് എതിരാണ്. മന്ത്രി ഗണേഷ് കുമാർ ഡയറക്ടറായിരിക്കുന്ന എൻഎസ് എസിൻ്റെ നിലപാടാണ് സർക്കാർ സുപ്രിം കോടതിയിൽ ഉയർത്തി പിടിച്ചത്. മുസ്ലിംകൾ, പട്ടികവിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് സർക്കാർ ജോലിയിൽ ഭരണഘടനപ്രകാരം നൽകിയ സംവരണാവകാശം പിന്നാക്ക പട്ടികയിൽ ഇപ്പോഴും തുടരുന്ന മുന്നാക്ക വിഭാഗങ്ങൾ തട്ടിയെടുക്കുന്നുവെന്ന വിഷയമാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. 10 വർഷം കൂടുമ്പോൾ അനർഹരെ ഒഴിവാക്കാൻ പാകത്തിൽ സംവരണ പട്ടിക പുതുക്കണം.കോടതിയിൽനിന്ന് ഇതിന് അനുകൂല വിധിയുണ്ടായിട്ടും കേരളം നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പട്ടിക പുതുക്കാതിരിക്കുന്നത് ഇന്ദിര സാഹ്നി കേസിലെ ഈ നിർദേശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്ന കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. 2011ൽ നടത്തിയ സെൻസസിന്റെ ഭാഗമായി സാമൂഹിക-സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരങ്ങൾ കേന്ദ്രം സമാഹരിച്ചതാണെങ്കിലും അത് പരസ്യപ്പെടുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കേന്ദ്രം ഡേറ്റ ശേഖരിക്കുന്നതിനാൽ പ്രത്യേകമായി സർവേ നടത്തേണ്ടെന്നായിരുന്നു കേരളത്തിന്റെ നിലപാട്. പിന്നാക്ക വിഭാഗങ്ങളെ പുനർനിർണയിക്കാൻ പാകത്തിൽ വിശദാംശം കിട്ടുന്നതിന് 2022 നവംബർ നാലിന് കേന്ദ്രത്തെ സമീപിച്ചതാണ്.സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന് 2023 മേയ് 25ന് കേന്ദ്രം നൽകിയ കത്തിൽ പക്ഷേ, ആവശ്യമായ വിവരങ്ങളൊന്നുമില്ല. അതുവെച്ച് പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനാവില്ല. കോടതിയലക്ഷ്യ ഹരജിയിൽ കേന്ദ്ര സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടുമില്ല. കേന്ദ്രം കൃത്യമായ ഡേറ്റ നൽകാത്തത് കോടതി നിർദേശം നടപ്പാക്കുന്നതിനെയും ബാധിച്ചുവെന്ന് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു.
കേരളത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്നവരെ കണ്ടെത്താൻ ഉതകുന്ന എല്ലാ കാര്യങ്ങളും പരിഗണിച്ച് പഠനറിപ്പോർട്ട് തയാറാക്കണമെന്ന് 2020 സെപ്റ്റംബർ എട്ടിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു. ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും സമയം നീട്ടിനൽകിയിട്ടും ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാനുവേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയലക്ഷ്യ ഹരജി നൽകിയത്. ഇതിനുള്ള മറുപടി സത്യവാങ്മൂലമാണ് ചീഫ് സെക്രട്ടറി സമർപ്പിച്ചത്. യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് ഇവർ സർക്കാർ അഭിഭാഷകരായിരുന്നു.കോടതി നിർദേശങ്ങൾ ലംഘിക്കാൻ മനഃപൂർവമായ നടപടി ഉണ്ടായിട്ടില്ലെന്നും കോടതിയലക്ഷ്യ, പുനഃപരിശോധന ഹരജികൾ നിലനിൽക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസ് ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കോൾഡ് സ്റ്റോറേജിൽ വെച്ച പൗരത്വ ഭേദഗതി നിയമം ( സി.എ.എ ) ഉടൻ നടപ്പാക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കും കേരള സർക്കാരിൻ്റെ പിന്തുണയുണ്ട്. മതേതര –ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. എന്നാൽ പിണറായിയോ എം.വി.ഗോവിന്ദനോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അപകടകരമായ ഈ നീക്കം ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തുമെന്നുറപ്പാണെന്ന് മുസ്ലിം സംഘടനകൾ പറയുന്നു. . വർഗീയ ധ്രുവീകരണമാണ് മോദി സർക്കാരും സംഘ്പരിവാറും ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് അജണ്ട ഉന്നംവെക്കുന്നത് മുസ്ലിംകളെയാണ്. അതിർത്തി സംസ്ഥാനങ്ങളായ അസമിലും പശ്ചിമ ബംഗാളിലും വലിയൊരു വിഭാഗം ജനത്തിന് വോട്ടവകാശം നിഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പൗരത്വ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഇതുവരെ രൂപീകരിക്കാൻ പോലും സമയം കണ്ടെത്താത്ത സർക്കാരാണ് ഒരാഴ്ചക്കകം സി.എ.എ നടപ്പാക്കുമെന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നത്. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ എല്ലാമായി എന്ന അഹന്തയിൽ പൗരത്വതുല്യത അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്ലീം നേതാക്കൾ പറഞ്ഞു. സി എ എ വിഷയത്തിലും സി പി എം സംസ്ഥാന കമ്മിറ്റി ഇസ്ലാം വിശ്വാസികൾക്ക് ഒപ്പമല്ല. ജാതി സെന്‍സസ് ജാതിതിരിച്ചുള്ള ആളുകളുടെ എണ്ണമാണ്. ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിയ അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പു കൂടിയാണ് അത്. ഇനി പറയുന്നതാണ് ജാതി സെൻസസ് ആഗ്രഹിക്കുന്നവരുടെ നിലപാടആ കണക്കുകള്‍ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തുമെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. പിന്നാക്ക സമൂഹങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് മനസ്സിലാകും. അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിന്റെ ആധികാരിക രേഖകള്‍ പുറത്തുവരും. സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ടായിട്ടും സാമൂഹിക നീതിയുടെ കാര്യത്തില്‍ രാജ്യം എവിടെനില്‍ക്കുന്നു എന്നകാര്യം വെളിപ്പെടും. അപ്പോള്‍ പിന്നെ അധികാരം കൈവശം വെച്ചിരിക്കുന്നവര്‍ ആ കണക്കിനെ ഭയപ്പെടുന്നത് സ്വാഭാവികം.
ജാതിയാണ് ഏറ്റവും ആഴവും പരപ്പുമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതത്തില്‍ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. അതിനാല്‍ത്തന്നെ വിവിധ ജാതിവിഭാഗങ്ങളെ കുറിച്ച കൃത്യവും കണിശവുമായ പഠനം ഇന്ത്യന്‍ സാമൂഹിക അവസ്ഥയെ മനസ്സിലാക്കാനും ഭരണപരമായ നടപടിക്രമങ്ങളെ കൂടുതല്‍ സൂക്ഷ്മതയിലും കൃത്യതയിലും പ്രയോഗിക്കാനും ഏറെ അനിവാര്യമാണ്, ജാതി സെന്‍സസ് എന്ന ആശയത്തിന്റെ പ്രസക്തി അവിടെയാണ്.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(4), 16(4) പ്രകാരം, വിദ്യാഭ്യാസ-ഉദ്യോഗ മേഖലകളില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘുകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും ആര്‍ട്ടിക്കിള്‍ 38(2) പറയുന്നു. ഇതൊക്കെ കൃത്യമായി കണക്കാക്കാന്‍ നിലവില്‍ ഓരോ വിഭാഗത്തിന്റെയും എണ്ണവും സാമൂഹ്യാവസ്ഥയും അറിയണം.