കൊച്ചി .സിഎംആർഎൽ കമ്പനിക്കു വേണ്ടി സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പിണറായി വിജയൻ ഒപ്പുവച്ചെന്ന ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. കമ്പനി അടച്ചു പൂട്ടലിന്റെ വക്കൽ നിൽക്കുകയാണെന്നും കമ്പനിക്ക് അസംസ്കൃത വസ്തുവായ ഇൽമിനേറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലാണ് മുഖ്യമന്ത്രി ഒപ്പുവച്ചത്.
കുറഞ്ഞ നിരക്കിൽ കേരളത്തിൽ നിന്നും ഇൽമിനേറ്റ് ലക്ഷ്യമിട്ടാണ് സിഎംആർഎൽ നീക്കം നടത്തിയതെന്നും ഈ മെമ്മോറാണ്ടം തുടർനടപടിക്കായി ഉദ്യോഗസ്ഥതലത്തിൽ കൈമാറിയത് മുഖ്യമന്ത്രിയുടെ ഒപ്പോടെയായിരുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടത്തിയ ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ പിണറായി വിജയൻ ആസുത്രണം ചെയ്തതായിരുന്നു. ഇതിന്റെ പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ കൊടുത്തിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു.
2017 ഫെബ്രുവരി ആറിന് സിഎംആർഎല്ലിലെ ട്രേഡ് യൂണിയൻ സംഘടനകളുടെ പരാതിയിലാണ് അഴിമതിയുടെ ആരംഭം എന്നാണ് കുഴൽ നടൻ പറഞ്ഞിരിക്കുന്നത്. സിഎംആർഎൽ നിലനിൽപ്പിനായി പോരാടുകയാണെന്നും എത്രയും വേഗം ഖനനം തുടങ്ങിയില്ലെങ്കിൽ കമ്പനി അടക്കേണ്ടിവരുമെന്നും ആയിരക്കണക്കിന് തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുമെന്നും പരാതിയിൽ പറഞ്ഞിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായി ഐആർഇഎൽ ആവശ്യത്തിന് ഇൽമനൈറ്റ് നൽകുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് 2017 മാർച്ച് 8ന് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഫയലിൽ കുറിച്ചെന്ന് കുഴൽനാടൻ ആരോപിക്കുന്നു.
പിണറായി വിജയന്റെ കാലത്ത് സിഎംആർഎൽ വൻതോതിൽ വളർച്ച നേടി.ഇതെല്ലാം ഈ കരാറിന്റെ പിൻബലത്തിൽ ആയിരുന്നു. നഷ്ടത്തിലായിരുന്ന കമ്പനി 2023 ൽ 56 കോടി രൂപയുടെ ലാഭം നേടി.. കുട്ടനാട്ടിലെ വെള്ളപ്പൊക്കം മറയാക്കി തോട്ടപ്പള്ളിയിലെ കരിമണൽ എടുക്കുന്നതിന് ഈ കരാർ സഹായകരമായെന്നും കുഴൽനാടൻ ആരോപിച്ചു.
2018 ഒക്ടോബർ 27നു ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ആലപ്പുഴ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിലാണ് തോട്ടിപ്പിള്ളി പൊഴിമുഖത്ത് ഖനനം നടത്താൻ ഉത്തരവാകുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടി എന്ന നിലയിലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെടുത്ത തീരുമാനം എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞതെന്നും കുഴൽനാടൻ വ്യക്‌തമാക്കുന്നു.
ഇവിടെ ഖനനം ചെയ്യുന്ന മണലിന്റെ വില നിശ്ചയിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും മറുപടി ലഭിച്ചില്ല എന്നതിന്റെ പേരിൽ ഒരു ക്യൂബിക് മീറ്ററിന് 464 രൂപ എന്ന നിരക്കിൽ കരിമണൽ കടത്തുകയായിരുന്നുവെന്നു കുഴൽനാടൻ ആരോപിച്ചു. ലക്ഷക്കണക്കിന് ടൺ മണലാണ് കടത്തിയത്. ഒരു ടിപ്പർ ലോറിയിൽ മണ്ണടിക്കണമെങ്കിൽ പോലും 4000-5000 രൂപ കൊടുക്കേണ്ടിയിടത്താണ് 1200 രൂപയ്ക്ക് ഒരു ലോഡ് കരിമണൽ കെഎംഎംഎല്ലിന് നൽകിയിരുന്നത്. ഇവിടെ നിന്ന് സിഎംആർഎല്ലും ഐആർഇല്ലും സംയുക്തമായി രൂപീകരിച്ച കമ്പനിക്ക് മറിച്ചു വിൽക്കുകയായിരുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളിയിൽ ഖനനം നടത്തിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനായിരുന്നു. കോടികൾ കൊടുത്തതായി സിഎംആർഎല്ലിൻ്റെ പട്ടികയിൽ കാണുന്ന ‘പിവി’ പിണറായി വിജയനാണെന്നും കരിമണൽ നൽകിയതിന്റെ പ്രതിഫലമായിരുന്നു ഇതെന്നും കുഴൽനാടൻ ആവർത്തിച്ചിട്ടുണ്ട്.