നടി മഞ്ജു വാര്യരുടെ കാറിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസിൽ വച്ചാണ് നടിയുടെ വാഹനത്തിൽ പരിശോധന നടന്നത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടിൽ നടക്കാറുള്ള പരിശോധയുടെ ഭാഗമായാണ് മഞ്ജുവിന്റെ വാഹനവും തടഞ്ഞ് പരിശോധന നടത്തിയത്. മഞ്ജുവിനൊപ്പം മാനേജറും കാറിൽ ഉണ്ടായിരുന്നു. എന്നാൽ കാർ ഓടിച്ചിരുന്നത് മഞ്ജു തന്നെയായിരുന്നു. വാഹനം പരിശോധന നടത്തി ഉടൻ തന്നെ ഫ്‌ലയിംഗ് സ്‌ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയച്ചു.
വാഹനത്തിൽ മഞ്ജു വാര്യർ ആണെന്ന് മനസിലായപ്പോൾ ആളുകൾ താരത്തിനടുത്തേയ്‌ക്കെത്തി. ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് താരം അവിടെ നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് അടക്കമുള്ള വാഹനങ്ങൾ ഇത്തരത്തിൽ പരിശോധിച്ചിരുന്നു. തമിഴ്‌നാട്ടിൽ വ്യാപകമായി ഹൈവേകളും ബൈപ്പാസുകളും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ പരിശോധനകൾ നടക്കാറുണ്ട്.
അനധികൃത പണക്കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ പിടിക്കുന്നതിനാണ് ഈ പരിശോധനകൾ.ഇന്ന് ട്രെയിനിൽ നിന്ന് കോടികൾ പിടികൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ്. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. നാലുകോടി രൂപയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ അടക്കം നാലുപേർ അറസ്റ്റിലായി.
സതീഷ് (33), നവീൻ (31), പെരുമാൾ (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രി ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നൽകിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണ് പിടിച്ചെടുത്തതെന്നാണ് സംശയം.
അറസ്റ്റിലായവർ നൈനാർ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരാ ണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്നുപേരെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. വിശദമായ അന്വേഷ ണം ആവശ്യമാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് വ്യക്തമാക്കി.തമിഴ്‌നാട്ടിൽ ഏപ്രിൽ 19നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പതിനേഴിന് വൈകിട്ട് പ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ.
UPDATING….