പാനൂരിൽ ബോംബ് നിർമാണത്തിനായി ഗുഡാലോചന നടത്തിയത് DYFI. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഡാലോചന നടത്തിയത് DYFI നേതാക്കളാണെന്നു കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, ചെറുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് എന്നിവരെ കേസിൽ പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഞായറാഴ്ച രാവിലെയാണ് അമൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഫോടന സമയത്ത് അമൽ ബാബു സ്ഥലത്തുണ്ടായിരുന്നു. മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ആണ് പൊലീസ് കരുതുന്നത്. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ എത്തി പോലീസ് പിടികൂടുകയായിരുന്നു.
പാന് സ്ഫോടനവുമായി വന്ധപ്പെട്ടു സായൂജ് ഉൾപ്പെടെ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പറമ്പ് അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു സി പി എം പ്രവർത്തകർ. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് സായൂജിനെ പോലീസ് പിടികൂടുന്നത്.
അതേസമയം, പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയത് സി പി എമ്മിനെ കൂടുതൽ പ്രതിരോധത്തി ലാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ എന്നിവർ പാനൂരിലെ ബോംബെ നിർമ്മാണവു മായുള്ള സി പി എം ബന്ധം സ്ഥിരീകരിക്കുന്നതാണ് സി പി എം നേതാക്കളുടെ സന്ദർശനമെന്നു തുറന്നടിക്കുകയായിരുന്നു.
തുടർന്ന് ഇക്കാര്യത്തിൽ ‘ജാഗ്രത കുറവുണ്ടായെന്ന’ ന്യായീകരണവുമായി സിപിഎം മുഖം രക്ഷിക്കാനുള്ള ശ്രമവും നടത്തി. ‘തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകാൻ പാടില്ലായിരുന്നു’ എന്നാണ് സി പി എം നേതൃത്വം പ്രതികരിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയിരുന്നത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുത്തിരുന്നു. ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ച സംഭവം വിവാദമായതോടെയാണ് സി പി എം വിശദീകരണം ഉണ്ടാവുന്നത്.
ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നായിരുന്നു നേതൃത്വം ആദ്യം മുതൽ നൽകിയിരുന്ന വിശദീകരണം. ഇപ്പോഴും ഇതുതന്നെ ജില്ലാ നേതൃത്വം വിശദീകരിക്കുന്നതിനിടെയാണ് സംസ്ക്കാര ചടങ്ങിൽ സി പി എം നേതാക്കൾ പങ്കെടുക്കുന്നത്. ‘ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്ന’ പ്രസ്താവനയുമായാണ് സിപിഎം നേതാവ് പി ജയരാജൻ സി പി എമ്മിന്റെ രക്ഷക്ക് എത്തിയത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു പറഞ്ഞ ജയരാജൻ, പ്രാദേശിക നേതാക്കളാണ് പോയിട്ടുള്ളത്, ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും പോയിട്ടില്ല എന്നും പറയുകയുണ്ടായി.
പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു കൈയ്യൊഴിയുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഗോവിന്ദൻ രോക്ഷാകുലനാവുകയാണ് ഉണ്ടായത്. ‘അത് എനിക്കറിയില്ല. അറിയില്ലെന്നു പറഞ്ഞില്ലേ. അതിന് ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയതിനേക്കുറിച്ച് അന്വേഷിച്ചോട്ടെ. പാർട്ടിക്ക് യാതൊരു ബന്ധവുമില്ല’ എന്നും ഗോവിന്ദൻ പ്രതികരിച്ചു. ‘ആ സ്ഫോടനവു മായോ അതുമായി ബന്ധപ്പെട്ടവരുമായോ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവർ.’ എന്നാണ് ഗോവിന്ദൻ ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്.
ബോംബ് നിര്‍മ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്ഫോടനമുണ്ടായത്. പരിക്കേറ്റ വിനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെടുകയായിരുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായവർ സി പി എം പ്രവർത്തകരും DYFI നേതാക്കളുമാണ്.