കൊച്ചി. വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ വെച്ച് യെമന്‍ സമയം ഇന്നലെ ഉച്ചയോടെയാണ് അമ്മ നിമിഷപ്രിയയെ കണ്ടത്. ജയിലിലെ പ്രത്യേക മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയും മകളും തമ്മില്‍ കാണുന്നത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല.
കൂടിക്കാഴ്‌ച അതിവൈകാരികമായിരുന്നുവെന്ന് ഒപ്പമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്‌ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കി. നിമിഷക്കൊപ്പമാണു അമ്മ പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. അതിനും അധികൃതര്‍ അനുമതി നല്‍കി. ഒരു ദശാബ്ദത്തിന് ശേഷം മകളെ കണ്ടതിന്റെ ആശ്വാസത്തിലാണ് അമ്മ പ്രേമകുമാരി. ഏറെ നാൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇവർക്ക് യെമനിലേക്ക് പോകാൻ അനുമതി കിട്ടുന്നത്. ഇനി മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ഇവരുടെ ശ്രമം. നിലവില്‍ സനയില്‍ തന്നെയാണു പ്രേമകുമാരി ഉള്ളത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ ഗോത്രവര്‍ഗവുമായി നിമിഷപ്രിയയുടെ അമ്മയ്‌ക്കു ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യതകള്‍ തേടി വരുകയാണ്.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്‌ക്ക് തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) നഷ്‌ടപരിഹാരത്തുക നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കുടുംബത്തോടൊപ്പം തന്നെ ഗോത്ര നേതാക്കളുമായി ചര്‍ച്ച നടത്താനും നിമിഷപ്രിയയുടെ അമ്മ ശ്രമിക്കുന്നതാണ്.
ചൊവ്വാഴ്‌ച ഇന്ത്യന്‍ സമയം 11 മണിയോടെ സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വഴിയാണു മകളെ കാണാനുള്ള അപേക്ഷ ജയിലധികൃതര്‍ക്കു നല്‍കുന്നത്. 2012 ലാണു നിമിഷപ്രിയയെ അമ്മ അവസാനമായി നേരത്തെ കണ്ടത്. യെമന്‍ പൗരന്‍ തലാല്‍ അബ്‌ദുമഹ്‌ദി കൊല്ലപ്പെട്ട കേസിലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിഞ്ഞു വരുന്നത്. 2017 ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസാണിത്.
2017 ജൂലൈ 25നായിരുന്നു കേസിനാസ്പദമായ തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകം. നേഴ്‌സായ നിമിഷ തലാലില്‍ കെറ്റാമൈന്‍ മയക്കുമരുന്ന് കുത്തിവെച്ചു. അബോധാവസ്ഥയിലായ തലാലിനെ വെട്ടിനുറുക്കിയെന്നും, തുടർന്ന് സുഹൃത്തായ ഹനാന്റെ സഹായത്തില്‍ മൃതദേഹ ഭാഗങ്ങള്‍ കുടിവെള്ള ടാങ്കില്‍ ഒളിപ്പിച്ചുവെച്ചുവെന്നുമാണ് കേസ്. ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പിന്നീട് പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
പിന്നാലെ ഓഗസ്റ്റില്‍ നിമിഷയെയും ഹനാനെയും യെമന്‍ പൊലീസ് അറസ്റ്റ് ചെയ്തു. യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ക്ലിനിക്കിലെ നേഴ്‌സായിരുന്നു നിമിഷ. 2014ല്‍ യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തലാല്‍ അബ്ദു മഹ്ദിയെ നിമിഷ പരിചയപ്പെടുന്നത്. സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനാഗ്രഹിച്ച നിമിഷയ്ക്ക് ലൈസന്‍സിനായി തലാലിന്റെ സഹായം വേണ്ടി വന്നു. 2015ല്‍ ആരംഭിച്ച ക്ലിനിക്ക് വളരെ വേഗം സാമ്പത്തിക നേട്ടമുണ്ടാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെ അസ്യാരസ്യം ആരംഭിച്ചു. ക്രൂര പീഢനങ്ങള്‍ക്കൊടുവില്‍ മറ്റുവഴികളില്ലാതെ തലാലിനെ കൊല്ലേണ്ടി വന്നെന്നാണ് നിമിഷയുടെ വാദം.