കൊച്ചി . നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അതിജീവിതയുടെ ഹർജി നില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വാദം കേള്‍ക്കും. ഇതിനായി കേസ് മെയ് 30 ലേക്ക് മാറ്റി. കോടതി നിർദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കിൽ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത വാദിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതിനെ ദിലീപിന്റെ അഭിഭാഷകൻ എതിർക്കുകയുണ്ടായി.
വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിത ഇക്കാര്യത്തിൽ ആരോപിച്ചിരിക്കുന്നത്. പരാതിക്കരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി, ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തിയിരുന്നത്. ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, അങ്കമാലി മജിസ്ട്രേറ്റ് ലീന എന്നിവർക്കെതിരാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് കണ്ടെത്തിയിരുന്നത്.
ജുഡീഷ്യറിയെ താറടിച്ച് കാണിക്കാനാണ് അതിജീവിതയുടെ നീക്കമെന്നും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതായും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. റിപ്പോർട്ട് നൽകിയത് അതിജീവിതയ്ക്ക് മാത്രമാണ്. പക്ഷെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നു. ജില്ലാ കോടതി ജഡ്ജി ശേഖരിച്ച മൊഴികളുടെ സർട്ടിഫൈഡ് കോപ്പി വേണമെന്ന അതിജീവിതയുടെ ആവശ്യം അതേസമയം കോടതി അംഗീകരിക്കുകയുണ്ടായി.