മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പിന് സർക്കാർ നിർദേശം . ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അദാനി ഗ്രൂപ്പുമായി നടന്ന ചർച്ചയിലാണ് ഹാർബറിൽ അടിഞ്ഞ മണ്ണും, കല്ലും അടിയന്തരമായി നീക്കാനും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യാനും സർക്കാർ നിർദേശിച്ചത്.(Muthalapozhi Issue Government taken Immidiate Action)
കാലവർഷം അവസാനിക്കുന്നത് വരെ മണ്ണ് നീക്കാൻ കാത്ത് നിൽക്കരുതെന്നും പൊഴിമുഖത്ത് ആഴം കൂട്ടാൻ ഉടൻ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിനോട് സർക്കാർ നിർദേശിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ഫിഷറീസ് വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള തുടങ്ങിയവരും മന്ത്രി സജി ചെറിയാനൊപ്പം ചർച്ചയിൽ പങ്കെടുത്തു.
മുതലപ്പൊഴി ഹാർബർ അടച്ചിടില്ല. അടിയന്തരമായി സാൻഡ് ബൈപ്പാസിങ് തുടങ്ങും. ഇതിന് 1 കോടി രൂപയും തുടർച്ചയായി സാൻഡ് ബൈപ്പാസിങ്ങിന് 11 കോടി രൂപയും അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ ഇതിന് വേണ്ട നടപടികൾ ആരംഭിക്കും. ഹാർബറിൽ ഡ്രഡ്ജിങ് സമയബന്ധിതമായി പൂർത്തിയാക്കണം, അടിയന്തരമായി പാറയും മണലും നീക്കം ചെയ്യും.
നാളെ തന്നെ പാറകളും മണലും നീക്കാനുള്ള നടപടി തുടങ്ങും, യുദ്ധകാലാടിസ്ഥാനത്തിൽ ഡ്രഡ്ജിങ് നടത്തും, രണ്ട് ദിവസത്തിനകം ഡ്രഡ്ജർ എത്തിക്കും, പൊഴിയിൽ സുരക്ഷയ്ക്കായി 30 പേരെ ചുമതലപ്പെടുത്തും, 6 ഹൈമാസ് ലൈറ്റുകൾ ഉടൻ സ്ഥാപിക്കും, റെസ്ക്യൂ ഓപ്പറേഷന് 3 ബോട്ടുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആംബുലൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.