തിരുവനന്തപുരം . നടി കനകലത വിടപറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു അവസാന നാളുകൾ. സഹോദരി വിജയമ്മ കഴിഞ്ഞവർഷം ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പറയുന്നത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. ഉറക്കക്കുറവായിരുന്നു ആദ്യം പ്രകടമാവുന്നത്.
2022 ഓഗസ്റ്റിൽ ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു സ്ഥിരീകരിച്ചു. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാ ണെന്നും തുടർന്ന് കണ്ടെത്തി. 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതക്ക് മക്കളില്ല. താര സംഘടനയായ ‘അമ്മ’ യുടെ ഇന്‍ഷുറന്‍സും ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ലഭിച്ച ധനസഹായവും ആണ് ചികിത്സക്കായി കനക ലതക്ക് തുണയായത്.
നാടകത്തിലൂടെ മലയാള സിനിമയിലെത്തിയ കനകലത മുന്നൂറ്റിയമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കൺമണി, എഫ്ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയിൽപ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകൾ, കൗരവർ, കിരീടം, ജാഗ്രത, രാജാവിന്റെ മകൻ തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനമായി അഭിനയിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടർന്ന് സിനിമകളും സീരിയലുകളും അവർ ഒഴിവാക്കുക യായിരുന്നു.