തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം ഉണ്ടായിരുന്നവരുമാണെന്ന് പൊലീസ് എഫ്ഐആർ. മെമ്മറി കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.
ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട ശേഷം പൊലീസെത്തി ഡ്രൈവർ യദുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് ഉണ്ടാവുന്നത്. രാത്രി വൈകി ബസ് പാപ്പനംകോട് റീജ്ണൽ വർക് ഷോപ്പിലേക്ക് മാറ്റിയ ശേഷമാണ് മെമ്മറി കാർഡ് കാണാതായതെന്ന് ഡ്രൈവർ യദു നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതേസമയം, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെഎം സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കോടതി നിർദേശത്തെ തുടർന്ന് രണ്ടാമതെടുത്ത കേസിൽ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ബസ്സിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയത്. യദുവിന്റെ മൊഴിയെടുത്ത ശേഷമായിരിക്കും മേയറെയും എംഎല്‍എയെയും ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പോലീസ് നീങ്ങുകയെന്നാണ് വിവരം.