വാഷിങ്ടൺ . ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് മൂന്നാം ബഹിരാകാശ യാത്രയും പുതിയ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കി. പ്രാദേശിക സമയം രാവിലെ എട്ടിനു ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് അന്താരാഷ്‌ട്ര സ്പെയ്സ് സ്റ്റേഷനിലേക്ക് സുനിതയും ബുച്ച് വിൽമോറുമടങ്ങുന്ന സംഘം ആരംഭിക്കാനിരുന്ന യാത്രയാണ് റദ്ദാക്കപ്പെട്ടത്. ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.
റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മുമ്പാണ് തകരാർ കണ്ടെത്തുന്നത്. ഇതോടെ പേടകത്തിൽ പ്രവേശിച്ച യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറയെയും തിരിച്ചിറക്കി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ ഇന്ത്യൻ സമയം 8.34 നായിരുന്നു പേടകത്തിന്‍റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കൽ നടപടി ഉടൻ ഉണ്ടാകും. നിലവിൽ വിക്ഷേപണത്തിന്‍റെ പുതിയ തീയതി അറിയിച്ചിട്ടില്ല. ബഹിരാകാശ പേടകത്തിന്‍റെ നിർമാണത്തിലെ പിഴവുകൾ മൂലം വർഷങ്ങളായി പല തവണ മാറ്റിവെച്ച യാത്രയാണ് വീണ്ടും മുടങ്ങിയിരിക്കുന്നത്.