തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന് കുറുകെ സ്വകാര്യ കാർ നിർത്തി ഡ്രൈവറെ മേയർ ആര്യ രാജേന്ദ്രൻ പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയപ്പോള്‍ സീറ്റ് നല്‍കിയത് കണ്ടക്ടര്‍ സുബിനാണെന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍ യദു. കണ്ടക്ടര്‍ ഇരുന്നത് മുന്‍ സീറ്റിലായിരുന്നു. പോലീസിനോട് പറഞ്ഞിരിക്കുന്നത് കളവാണ്. അയാൾ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് – യദു മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹര്‍ജി നല്‍കിയ പിറകെയാണ് യദു ഇക്കാര്യം മാധ്യമങ്ങളോട് പറയുന്നത്.
മെമ്മറി കാര്‍ഡ് കാണാതായതില്‍ തനിക്ക് കണ്ടക്ടറെ സംശയമുണ്ടെന്നു പറഞ്ഞ യദുവിന്റെ വാക്കുകൾ ഇങ്ങനെ. ‘കണ്ടക്ടര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. അവന്‍ മുന്നിലാണ് ഇരുന്നത്. എംഎല്‍എ ബസില്‍ കയറിപ്പോള്‍ സഖാവെ ഇരുന്നോളൂ എന്ന് പറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് കൊടുത്തു. എന്നിട്ട് പിറകിലാണ് ഇരുന്നതെന്ന് കള്ളം പറയുകയായിരുന്നു’ – യദു പറഞ്ഞു. കണ്ടക്ടര്‍ പാര്‍ട്ടിക്കാരനായതുകൊണ്ട് അദ്ദേഹത്തിന്റെ ഇടപെടല്‍ സംശയിക്കുന്നു. അവന് പാര്‍ട്ടി ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായി എന്നാണ് കരുതുന്നത് – യദു പറഞ്ഞു.
നടി റോഷ്‌ന ആന്‍ റോയിയുടെ ആരോപണങ്ങളെക്കുറിച്ച് അത് തനിക്ക് അറിയില്ല എന്നാണ് യദു പറഞ്ഞത്. ‘നടി ആരോപിക്കുന്ന സംഭവങ്ങളൊന്നും തന്റെ ഓര്‍മയിലില്ല. അന്നേദിവസം വഴിക്കടവ് റൂട്ടിലായിരുന്നോ ജോലി ചെയ്തതെന്ന് കെഎസ്ആര്‍ടിസിയുടെ ഷെഡ്യൂള്‍ നോക്കണം. രണ്ടുവര്‍ഷമായി ജോലി ചെയ്യുന്ന തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉണ്ടായിട്ടില്ലെ’ന്നും യദു പറയുകയുണ്ടായി.
മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം ജൂഡീഷ്യല്‍ കോടതിയില്‍ യദു വെള്ളിയാഴ്ച ഹര്‍ജി നല്‍കിയത്. കൃത്യനിര്‍വഹണം തടസപ്പെടുത്തൽ ആണ് മേയര്‍ക്കെതിരായ ഹരജിയില്‍ ഡ്രൈവര്‍ യദു ചൂണ്ടിക്കാട്ടുന്നത്. ബസില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് എംഎല്‍എക്കെതിരായ പരാതി. കോടതി മേല്‍നോട്ടത്തിലോ നിര്‍ദേശത്തിലോ അന്വേഷണം വേണമെന്നാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. തിങ്കളാഴ്ച കോടതി പരിഗണിക്കും.