ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും കാരണമായെന്ന റിപ്പോർട്ട് വന്ന പിറകെ ലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ട് വാക്സിൻ പിൻവലിക്കുന്നതായി അസ്ട്രസെനെക്ക. കോവിഡ് വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക നോവൽ കൊറോണ വാക്സിൻ പിൻവലിക്കുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയത് കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണെന്നതും ഇതോടെ ആശങ്കയ്ക്ക് വഴിവെക്കുകയാണ്.
ദ ടെലിഗ്രാഫ് റിപ്പോർട്ട് പ്രകാരം വാണിജ്യപരമായ കാരണങ്ങളാൽ വാക്സിൻ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നാണ് ആസ്ട്രാസെനെക്ക നൽകിയിരിക്കുന്ന വിശദീകരണം. പുതിയ വേരിയന്റുകളെ നേരിടാൻ ശേഷിയുള്ള അപ്‌ഡേറ്റ് ചെയ്ത വാക്‌സിനുകൾ അസാധുവാക്കിയതിന് ശേഷം വാക്‌സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല എന്നും റിപ്പോർറ്റിൽ പറഞ്ഞിരിക്കുന്നു. കമ്പനി സ്വമേധയാ ‘മാർക്കറ്റിംഗ് അംഗീകാരം’ നിർത്തലാക്കിയതോടെ റിപ്പോർട്ട് അനുസരിച്ച് യൂറോപ്യൻ യൂണിയനിൽ ഇനി വാക്സിൻ ഉപയോഗിക്കാൻ ആവില്ല.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ്-19 നെതിരെയുള്ള വാക്‌സിൻ മരണത്തിനും ഗുരുതരമായ ടിടിഎസ് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾക്കും കാരണമാകുന്നു എന്ന റിപ്പോർട്ടാണ് ഒരാഴ്ച മുൻപ് പുറത്തുവന്നിരിന്നത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉണ്ടാവുന്നത്. ഇതിന് പിറകെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ വാക്സിന് പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിക്കുകയാണ് ഉണ്ടായത്.
പാർശ്വഫലങ്ങൾ സംബന്ധിച്ച് മറുപടിയായി ആസ്ട്രസെനെക്ക കോടതിയിൽ വ്യക്തമാക്കിയത് ഇങ്ങനെ: ‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോ ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരോ ആയ എല്ലാവരോടും ഞങ്ങൾ സഹതാപം പ്രകടിപ്പിക്കുന്നു. രോഗികളുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന, വാക്സിനുകൾ ഉൾപ്പെടെ എല്ലാ മരുന്നുകളുടെയും സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ നിയന്ത്രണ അധികാരികൾക്ക് വ്യക്തവും കർശനവുമായ മാനദണ്ഡങ്ങളുണ്ട്.
അതേ സമയം വാക്സിന്റെ പാർശ്വഫലങ്ങൾ നേരിട്ട ഇരകളും ദുഃഖിതരായ ബന്ധുക്കളും 100 മില്യൺ പൗണ്ട് വരെ വിലമതിക്കുന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകൾ ഹൈക്കോടതിയിൽ ഇതുവരെ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് ദി ടെലിഗ്രാഫിന്റെ റിപ്പോർട്ട്. 2020-ൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് AZD1222 വാക്‌സിൻ വികസിപ്പിച്ചെടുത്തു. ഇന്ത്യയിലും മറ്റ് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും, സെറം ഇൻസ്റ്റിറ്റ്യൂട്ട് ‘കോവിഷീൽഡ്’ എന്ന പേരിൽ ഇത് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു’.