ന്യൂ ഡൽഹി . കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. കൊവീഷിൽഡ് നിർമ്മിച്ച ആസ്ട്രസെൻക്ക കമ്പനി വാക്സീന് ചെറിയ രീതിയിൽ പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്ന പിന്നാലെയാണ് ഹർജി.
ഇന്ത്യയിൽ 175 കോടിയോളം പേർക്ക് കൊവീഷീൽഡ് വാക്സീൻ ഉപയോഗിച്ചിട്ടുണ്ടെന്നും കോവിഡിന് ശേഷം ഹൃദ്യയാഘാതം മൂലം ഉണ്ടാകുന്ന മരണങ്ങൾ കൂടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇന്ത്യയിൽ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിട്ട്യുട്ടാണ് കൊവീഷീൽഡ് വാക്സീൻ ഉല്‍പ്പാദിപ്പിച്ചത്.
ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ബ്രിട്ടിഷ് ഔഷധ നിർമാതാക്കളായ ആസ്ട്രസെനക വികസിപ്പിച്ചെടുത്ത് ലോകവ്യാപകമായി വിതരണം ചെയ്ത കൊവിഡ് വാക്സിൻ (കൊവിഷീൽഡ്) കുത്തിവയ്പ്പ് എടുത്തവരിൽ ചിലർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച് വിതരണം ചെയ്ത ഈ വാക്സിനാണ് രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പകുതിയിലേറെ പേർക്കും നൽകിയിട്ടുള്ളത്. രക്തം കട്ടപിടിക്കുന്നതുപോലുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ വാക്സിനുണ്ടെന്ന ആരോപണം പക്ഷേ, കമ്പനിയും ബന്ധപ്പെട്ട അധികൃതരും നിഷേധിക്കുകയായിരുന്നു.
ബഹുഭൂരിപക്ഷം ജനങ്ങളും സ്വാഭാവികമായും ഔദ്യോഗിക വിശദീകരണങ്ങളിലാണു വിശ്വസിക്കുന്നത്. കൊവിഡിനു ശേഷം നിരവധിയാളുകൾ കുഴഞ്ഞുവീണും മറ്റും മരിക്കുന്നതിൽ വാക്സിനെ വിമർശകർ പഴിചാരുന്നതിനിടയിലാണ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതെല്ലാം വെറും ആരോപണങ്ങൾ മാത്രമായി കണ്ടുവന്നവരെ ഞെട്ടിക്കുകയാണ് ആസ്ട്രസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളെക്കുറിച്ചു പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.