തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികൾ പ്രതിവർഷം ആശ്രയിക്കുന്ന സ്ഥാപനമാണ് ആർ.സി.സി. 2,58,000 പേർ തുടർ ചികിത്സയ്ക്കെത്തി വരുന്ന കാൻസർ രോഗികളുടെ ആശ്വാസ കേന്ദ്രമാണിത്.
ആർ.സി.സിയിൽ ഉണ്ടായ സൈബർ ആക്രമണം സംസ്ഥാനത്തെയും രാജ്യത്തെയും അന്വേഷണ ഏജൻസികളെ ആകെ ഞെട്ടിച്ചിരിക്കു കയാണ്. കാൻസർ രോഗികളുടെ ആരോഗ്യ രേഖകളും ലബോറട്ടറി ഫലവുമെല്ലാം ഹാക്ക്ചെയ്ത് ചികിത്സയും തുടർപരിശോധനകളുമെല്ലാം അട്ടിമറിക്കാൻ ലക്ഷ്യമിട്ടു നടത്തിയ സൈബർ ആക്രമണത്തിന് ഹാക്കർമാർ ഉപയോഗിച്ചിരിക്കുന്നത് ഒരു വൈറസ് ബോംബാണ്. ആർ.സി.സിയിലേക്ക് ഹാക്കർമാർ ഒരു ഇ മെയിലിലൂടെയാണ് ഈ വൈറസ് ബോംബ് അയച്ചിരിക്കുന്നത്.
ഇമെയിൽ തുറക്കപെട്ട ശേഷം രോഗികൾക്ക് റേഡിയേഷൻ നടത്തുന്ന സോഫ്റ്റ്വെയറിലും തുടർ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രോഗികളുടെ ആരോഗ്യ വിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള രണ്ട് പ്രധാന സെർവറുകളിലും വൈറസ് ആക്രമണം ഉണ്ടാവുകയാ യിരുന്നു. ആർ.സി.സിയിലെ അർബുദ ചികിത്സയും രോഗികൾക്കുള്ള റേഡിയേഷനും അട്ടിമറിക്കുക എന്നത് തന്നെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. റേഡിയേഷൻ സോഫ്റ്റ്വെയർ അപ്ലോഡ് ചെയ്തിട്ടുള്ള സെർവറുകൾ ആക്രമിച്ചത് രോഗികൾക്ക് തെറ്റായ റേഡിയേഷ നിലൂടെ അപകടമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് സംശയിക്കുന്നത് ശരിയാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
രണ്ട് പ്രധാന സെർവറുകളിൽ വൈറസ് ആക്രമണം ഉണ്ടായതോടെ, RCC യിലെ എല്ലാ ചികിത്സാ ഉപകരണങ്ങളുടെയും പ്രവർത്തനം താറുമാറായി. റേഡിയേഷൻ സോഫ്റ്റ്വെയർ ആണ് ആദ്യം ചലനമറ്റത്. പിന്നീട് ഹാങ്ങായി. തൊട്ടു പിറകെ സ്കാൻ റിപ്പോർട്ടുകൾ അപ്ലോഡ് ചെയ്തിട്ടുള്ള ‘പാക്സ് ‘ സോഫ്റ്റ്വെയർ പൂർണമായും പ്രവർത്തന രഹിതമായി. സൈബർ ആക്രമണം ചെറുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചിരുന്നതാണ് ഹാക്കർമാർ തന്ത്രപൂർവം മുതലെടുത്തത്. ലക്ഷക്കണക്കിനു രോഗികളുടെ ശസ്ത്രക്രിയ, റേഡിയേഷൻ, പത്തോളജി ഫലം എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുന്ന സെർവറുകളാണ് ആക്രമിക്കപ്പെട്ടത് എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടിയിരുന്നത്.
ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിലെ ഹാക്കർമാരാണ് ഇത്തരം ആക്രമണങ്ങൾ സാധാരണ ലോകത്ത് നടത്താറുള്ളത്. ഏതുതരം ആക്രമണമാണ് ഉണ്ടായതെന്നും ഏത് രാജ്യത്തു നിന്നാണെന്നും കണ്ടെത്താൻ സൈബർ പൊലീസും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്-കെ) അന്വേഷണം നടത്തുകയാണ്. ആശുപത്രികൾ കഴിഞ്ഞാൽ വ്യോമയാനം, ടെലികമ്മ്യൂണിക്കേഷൻ, ആണവപദ്ധതികൾ, പൊലീസ്, ഇന്റലിജൻസ്, പ്രതിരോധം, എന്നിവയും സൈബർ ആക്രമണത്തിനു ഹാക്കർമാർ ലക്ഷ്യം വെക്കാറുണ്ട്. അത് കൊണ്ട് തന്നെ സൈബർ ആക്രമണത്തെ പ്രതിരോധിക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഈ മേഖലകളിൽ ഒരുക്കേണ്ടതിന്റെ പ്രാധാന്യമാണ് RCCയിൽ ഉണ്ടായിരിക്കുന്ന സംഭവം ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ ഗവ. ആശുപത്രികളിൽ ഇത്തരമൊരു ആക്രമണം ഉണ്ടാവുന്നത് ആദ്യമാണ്. എയിംസ്, നിംഹാൻസ് അടക്കം രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ മുൻപും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയെയും, ആരോഗ്യ സ്ഥാപനങ്ങളെയുമാണ് സൈബർ ആക്രമണകാരികൾ മുഖ്യമായും ലക്ഷ്യം വെക്കുന്നതെന്നു സൈബർ പൊലീസ് പറയുന്നുണ്ട്.
RCC യിലേക്ക് ഇ മെയിലിലൂടെ വൈറസ് ബോംബ് അയച്ച് കാൻസർ രോഗികളുടെ ആരോഗ്യ രേഖകളും ലബോറട്ടറി ഫലവുമെല്ലാം ഹാക്ക്ചെയ്ത് ചികിത്സയും തുടർപരിശോധനകളുമെല്ലാം അട്ടിമറിക്കാനുള്ള കൊടും ക്രൂരതയാണ് സത്യത്തിൽ നടന്നിരിക്കുന്നത്. 2022 നവംബറിൽ ആണ് ഡൽഹി എയിംസിൽ സൈബറാക്രമണം ഉണ്ടാവുന്നത്. അതെ ശൈലിയിൽ തന്നെയാണ് ഇപ്പോൾ ആർ.സി.സിയിലും ആക്രമണം ഉണ്ടായിരിക്കുന്നത്. എയിംസിലും വൈറസിന്റെ ഉറവിടം വിദേശത്ത് നിന്നയച്ച ഇ – മെയിൽ തന്നെയായിരുന്നു. എയിംസിൽ ആരോഗ്യവിവരങ്ങൾ, പരിശോധനകൾ, സ്മാർട്ട് ലാബ്, രജിസ്ട്രേഷൻ സോഫ്റ്റ്വെയറുകൾ ബന്ധിപ്പിച്ച സെർവറുകളാണ് ആക്രമിക്കപ്പെട്ടത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാർ, വി.ഐ.പികൾ എന്നിവരുടെ അടക്കം 4കോടി പേരുടെ ആരോഗ്യവിവരങ്ങൾ ആണ് ഹാക്കർമാർ ചോർത്തിയെന്ന് സംശയിക്കുന്നത്. സെെബർ ആക്രമണം അവസാനിപ്പിക്കാൻ ഹാക്കർമാർ 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസിയാണ് അന്ന് ആവശ്യപ്പെടുന്നത്. ഒരാഴ്ചത്തെ പരിശ്രമ ഫലമായാണ് സെർവറുകൾ ഹാക്കർമാരിൽ നിന്ന് തിരിച്ചുപിടിക്കാൻ കഴിയുന്നത്.
2022 മാർച്ചിൽ ബംഗളൂരുവിലെ നിംഹാൻസിലും സമാന വൈറസ് ആക്രമണമുണ്ടായി. ഡൽഹി ആസ്ഥാനമായ രണ്ടു വ്യവസായ സ്ഥാപനങ്ങൾ, മുംബയ് ആസ്ഥാനമായ രണ്ടു കമ്പനികൾ എന്നിവയ്ക്കു നേരെയും വൈറസ് ആക്രമണമുണ്ടായി. ദക്ഷിണേന്ത്യയിലെ രണ്ട് ബാങ്കുകൾക്ക് നേരെയും ആന്ധ്രാ പൊലീസിന്റെ 102 കമ്പ്യൂട്ടറുകളിലും രാജ്യത്ത് വൈറസ് ആക്രമണമുണ്ടായിട്ടുണ്ട്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാപിഴവുകൾ മുതലെടുത്താണ് മിക്ക സൈബർ ആക്രമണങ്ങളും അരങ്ങേറുന്നത്. ആശുപത്രി, ബാങ്കിംഗ്, ടെലകോം മേഖലകളെ ലക്ഷ്യമിട്ട് 99 രാജ്യങ്ങളിൽ നേരത്തേ ‘വാണാ ക്രൈ’ റാൻസംവെയറും ഉപയോഗിച്ച് ആക്രമണമുണ്ടായിട്ടുണ്ട്. ബ്രിട്ടണിലെ ആശുപത്രികളിൽ കമ്പ്യൂട്ടർ സംവിധാനമാകെ ഹാക്ക് ചെയ്യപ്പെട്ടപോൾ ശസ്ത്രക്രിയകളടക്കം മുടങ്ങിയ സാഹചര്യം പോലും ഉണ്ടായി.