കോഴിക്കോട് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം ചുറ്റിയ നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി. പൊതുജനങ്ങൾക്കായി തുടങ്ങിയ ആദ്യത്തെ സർവീസിലാണ് കല്ലുകടി ഉണ്ടായത്. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെ സർവീസ് ആരംഭിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെ ഹൈഡ്രോളിക് ഡോർ കേടാവുകയായിരുന്നു. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോവുകയാണ് ഉണ്ടായത്.
ബസ് കാരന്തൂർ എത്തിയപ്പോൾ ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ ബസ് നിർത്തേണ്ട അവസ്ഥ വന്നു. തുടർന്ന് യാത്രക്കാർ ഒരു ബാഗിന്റെ വള്ളി കൊണ്ട് വാതിൽ കെട്ടിവച്ചാണ് യാത്ര തുടർന്നത്. 4 മണിക്ക് യാത്ര തുടങ്ങുമെന്നു അറിയിച്ച ബസ് നാലരയോടെയാണ് യാത്ര തുടങ്ങിയത്. ഏപ്രിൽ 30നു ബസിൽ സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയിരുന്നു. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്യപ്പെട്ടു. 25 യാത്രക്കാരാണ് ബസിൽ കന്നിയാത്രക്ക് ഉണ്ടായിരുന്നത്.
മന്ത്രിസഭയുമായി ബസ് സഞ്ചരിച്ചപ്പോൾ ഡ്യൂട്ടി ചെയ്ത ഡ്രൈവറും കണ്ടക്ടറുമാണു ബസ് കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോടെത്തിച്ച ശേഷം ആദ്യത്തെ ബെംഗളൂരു സർവീസാണ് പുലർച്ചെ ആരംഭിച്ചത്. ബസ് കോഴിക്കോട്ടേക്ക് എത്തിക്കുമ്പോൾ തന്നെ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിന്റെ വശങ്ങൾ ഉരഞ്ഞു പെയ്ന്റ് പോയി. നടക്കാവ് വർക‌്‌ഷോപ്പിൽ എത്തിച്ച് പെയ്ന്റടിക്കുകയായിരുന്നു.