ന്യൂഡല്‍ഹി . അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി വാദ്‌രയും മത്സരിച്ചേക്കും. വെള്ളിയാഴ്ച നടക്കുന്ന രണ്ടാംഘട്ടം വോട്ടെടുപ്പിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി. ഇരുവരും അടുത്തയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. മേയ് 20നാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.
യുപിയിൽ സമാജ്‌വാദി പാര്‍ട്ടിയുമായി സീറ്റ് ധാരണയുള്ള കോൺഗ്രസ് 17 മണ്ഡലങ്ങളിലാണു മത്സരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി 63 സീറ്റുകളിൽ മത്സരിക്കും. നെഹ്റു കുടുംബത്തിന്‍റെ ശക്തികേന്ദ്രങ്ങളായി പരിഗണിച്ചിരുന്ന അമേഠിക്കും റായ്ബറേലിക്കും പുറമെ, വാരാണസി, ഗാസിയാബാദ്, കാണ്‍പുര്‍ തുടങ്ങിയ മണ്ഡലങ്ങളും കോൺഗ്രസിനു നൽകിയിട്ടുണ്ട്.
2019ൽ രാഹുലിനെ പരാജയപ്പെടുത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും അവിടെ ബിജെപി സ്ഥാനാർഥി. പ്രചാരണത്തിൽ സ്മൃതി ഏറെ മുന്നിലാണ്. അമേഠിയുടെ കാര്യത്തിൽ കോൺഗ്രസിന്‍റെ പ്രഖ്യാപനം നീണ്ടു പോകുന്നതിനിടെ ഇവിടെ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രംഗത്ത് വന്നിരുന്നു. എന്നാൽ, നേതൃത്വം അക്കാര്യത്തിൽ പ്രതികരിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.
രാഹുലിന് അമേഠിയോടുള്ള കൂറ് ചോദ്യം ചെയ്താണ് സ്മൃതിയുടെ പ്രചാരണം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേഠി ലോക്സഭാ മണ്ഡലത്തിലെ 19 ലക്ഷം പൗരന്മാര്‍ക്ക് റേഷന്‍ നല്‍കിക്കഴിഞ്ഞു. ഗാന്ധി കുടുംബം മോദിക്ക് എതിരാണല്ലോ. ഈ റേഷന്‍ വാങ്ങിയ 19 ലക്ഷം പേരോട് രാഹുലിന് എന്താണ് പറയാനുള്ളത്? വയനാട് തന്‍റെ കുടുംബമാണെന്നും അവിടത്തെ വോട്ടർമാർ വിശ്വസ്തരാണെന്നും രാഹുൽ പറയുന്നു. അപ്പോൾ അമേഠിയിലുള്ളവർ വിശ്വസ്തരല്ലേ എന്നും സ്മൃതി ചോദിക്കുന്നു. വിവാദം കൊഴുക്കുന്നതിനിടെ അമേഠിയിലെ രാഹുലിന്‍റെ വസതിയിൽ അറ്റകുറ്റപ്പണികൾ അതിവേഗം നടക്കുന്നുണ്ട്.
1960മുതല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് റായ്‌ബറേലി. ഫിറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും പ്രതിനിധാനം ചെയ്തിട്ടുള്ള മണ്ഡലത്തിൽ രണ്ടു പതിറ്റാണ്ടായി സോണിയ ഗാന്ധിയാണ് എംപി. സോണിയ രാജ്യസഭയിലേക്കു മാറിയതിനാലാണ് പ്രിയങ്കയെ പരീക്ഷിക്കാനുള്ള നീക്കമാന് കോൺഗ്രസ് നടത്തുന്നത്. 2019ൽ യുപിയിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന ഏക മണ്ഡലമായിരുന്നു റായ്ബറേലി.