കണ്ണൂര്‍ . കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്. അനിലയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം ഉണ്ടെന്നും സഹോദരന് അനീഷ് പറയുന്നുണ്ട്.
അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് സ്റ്റോപ്പ് ചെയ്തതായിരുന്നു. ഇയാളെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സഹോദരന് ആരോപിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ മുതലാണ് അനിലയെ കാണാതാവുന്നത്. ഇന്നലെ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല മൃതദേഹത്തില്‍ കാണുന്നത്. രാവിലെയാണ് മരിച്ച വിവരം അറിയുന്നത്. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടെ പയ്യന്നൂരിലെ മരണത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പയ്യന്നൂര്‍ ഡിവൈഎസ്പി പ്രമോദ് പറയുന്നു. അനിലയെ സുദര്ശന് ബൈക്കിലാണ് വീട്ടിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.
മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കാണാനില്ലെന്ന് പരാതി നല്‍കിയതിന്റെ അടുത്ത ദിവസമാണ് അനിലയെ മരിച്ച നിലയില്‍ കാണുന്നത്. ബെറ്റിയും കുടുംബവും ടൂർ പോയതിനാൽ വീടു നോക്കാൻ ഏൽപ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദർശൻ പ്രസാദ് എന്നയാളെ 22 കിലോമീറ്റർ അകലെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.