തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് സുധാകരൻ പരാതി അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ശനിയാഴ്ച കൂടിയ കെപിസിസി യോഗത്തിൽ കെ. സുധാകരൻ വീണ്ടും പ്രസിന്‍റായി ചുമതലയേൽക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അത് ഉണ്ടായില്ല. യോഗത്തിൽ ആക്‌ടിങ് പ്രസിഡന്‍റ് എം.എം. ഹസനോട് തുടരാൻ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദേശിക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് സുധാകരൻ തന്റെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനാൽ എഐസിസി തീരുമാനം വരേണ്ട സാങ്കേതിക താമസമെന്നാണ് നേതാക്കളുടെ വിശദീകരണ മെങ്കിലും തന്നെ മാറ്റാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടോ എന്ന സംശയത്തിലാണ് സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയാണ് താത്കാലിക ചുമതല എന്നാണ് ദീപാ ദാസ് മുൻഷി നൽകിയിട്ടുള്ള വിശദീകരണം. ഹൈക്കമാൻഡ് തീരുമാനം വരട്ടെ എന്നാണ് കെ.സി. വേണുഗോപാൽ അറിയിച്ചത്. കെപിസിസി യോഗത്തിൽ ചുമതലയേൽക്കാനെത്തിയ സുധാകരൻ കടുത്ത നിരാശയിലാണ് മടങ്ങിയത്.
ഇതിനിടെ തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നു എന്ന് തന്നെ പറയാം. താത്കാലിക ചുമതലയുള്ള ഹസൻ സ്ഥിരം പ്രസിഡന്‍റായി തുടരട്ടെ എന്നാണ് ഒരു വിഭാഗത്തിന്റെ താല്പര്യം. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി സുധാകരനെ നീക്കാൻ നേരത്തെ ശ്രമം നടന്നിരുന്നു. സുധാകരന്‍റെ ചില പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിലാ യിരുന്നു ഇത്. എ – ഐ ഗ്രൂപ്പുകാരുടെ എതിർപ്പാണ് തീരുമാനം വൈകാൻ കാരമായിരിക്കുന്നത്.
ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് പുതിയൊരു അധ്യക്ഷൻ വരട്ടെ എന്നാണ് താല്പര്യം. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘടനയിൽ വലിയ അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാ യാൽ കെ. സുധാകരന്‍റെ സ്ഥാനം തെറിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. ഇതോടെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കെത്താനുള്ള മുതിർന്ന നേതാക്കളുടെ ചരട് വലി പിന്നാമ്പുറത്ത് നടക്കുകയാണ്.