ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അഫ്ഗാൻ നയതന്ത്രരംഗത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥയാണ് സാകിയ. തനിക്ക് നേരെ വ്യക്തിപരമായ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് അവർ സ്ഥാനം ഒഴിഞ്ഞതായി അറിയിച്ചിരിക്കുന്നത്.
18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണം ദുബായിൽനിന്ന് കടത്തി കൊണ്ട് വരുമ്പോൾ സാകിയ വാർദക് മുംബൈയിൽ ഡിആർഐയുടെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ മാസമാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ ഓഫീസിൽ രണ്ടുവർഷം പ്രവർത്തിച്ചിരുന്ന സാകിയ കഴിഞ്ഞവർഷം മുതൽ ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ ആക്ടിങ് അംബാസിഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജിവെക്കുന്നു എന്നാണ് എക്‌സിൽ സാകിയ കുറിച്ചിരിക്കുന്നത്. എന്നാൽ, ഏപ്രിൽ 25 ന് ഡിആർഐ സാകിയയുടെ കൈയിൽ നിന്ന് 25 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത സംഭവത്തെ പറ്റി സാകിയ പ്രസ്താവനയിൽ ഒരക്ഷരം പറഞ്ഞിട്ടില്ല.
ഈ വ്യവസ്ഥിതിയിലെ ഏക വനിതാ പ്രതിനിധിയായ തന്നെ അന്യായമായി ലക്ഷ്യമിടുന്നുവെന്നാണ് സാകിയ വിശദീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, എനിക്ക് നേരെ മാത്രമല്ല, കുടുംബത്തിനും ബന്ധുക്കൾക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സംഘടിതമാണെന്ന് തോന്നിക്കുന്ന ഇത്തരം ആക്രമണങ്ങൾ, തന്റെ കർത്തവ്യനിർ വഹണത്തെ സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞിരിക്കുന്നു.