ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടുക്കിയിൽ വ്യാപകമായ രീതിയിൽ റോഡ് ഉൾപ്പടെ കൈയേറിയ സംഭവങ്ങളിൽ ഒഴിപ്പിക്കൽ നടപടി എടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് പോലും നടപ്പാക്കാൻ തയ്യാറാകാത്ത പിണറായി സർക്കാർ നിയന്ത്രണത്തിലുള്ള വിജിലൻസ് ആണ് രാഷ്ട്രീയ വൈരത്തിന്റെ പേരിൽ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
21 പ്രതികളുള്ള കേസിൽ മാത്യുകുഴൽ നാടൻ 16ാം പ്രതിയാണ്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നാണ് എഫ്ഐആറിൽ ആരോപിച്ചിരിക്കുന്നത്. ബുധനാഴ്ച മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കാ നിരിക്കുകയാണ്. മിച്ചഭൂമി കേസിലുൾപ്പെട്ട ഭൂമിയിലാണ് റിസോർട്ട്. കേസിലുൾപ്പെട്ടതിനാൽ രജിസ്ട്രേഷനോ, പോക്കുവരവോ സാധ്യമല്ല. ഈ വ്യവസ്ഥ നിലനിൽക്കെയാണ് മാത്യു സ്ഥലം വാങ്ങിയതെന്ന് വിജിലൻസ് ആരോപിക്കുന്നത്.
2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. സർക്കാർ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, ഇടനിലക്കാർ എന്നിവരെയാണ് മറ്റു പ്രതികൾ ആക്കിയിരിക്കുന്നത്. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സ്ഥലം കൂടുതൽ കൈവശപ്പെടുത്തിയെന്ന് വിജിലൻസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. 2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻറ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടൻറെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയിരിക്കുന്നത്.