ഇ പി ജയരാജൻ അവസാനം സിപിഎമ്മിൽ നിന്നും ക്‌ളീൻ ഔട്ട് ആവുന്നു. നേതൃത്വം ഒന്നാകെ ഇ പി ക്കെതിരെ തിരിഞ്ഞതോടെ അടുത്ത ദിവസം നടക്കുന്ന മീറ്റിങ്ങിൽ ഇ പി യുടെ ഇടതുകൺവീനർ പദവി തെറിക്കുമെന്നു ഏകദേശം ഉറപ്പായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇ പിജയരാജനെ പുറത്താക്കി എ.കെ.ബാലനെ മുന്നണി കൺവീനറാക്കുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്. തിങ്കളാഴ്ചയാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗം.അതിൽ സ്വന്തം കസേര തെറിക്കുമെന്ന് മനസിലാക്കിയ ഇ പി പുറത്താക്കും മുൻപ് സ്വയം ഇടതു കൺവീനർ സ്ഥാനം ജയരാജൻ രാജിവച്ചേക്കാനും സാധ്യതയുണ്ട്. അതല്ലെങ്കിൽ വീണ്ടും പാർട്ടിയിൽ നിന്നും അവധി എടുത്തേക്കും
കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വന്നു കണ്ടതായി ഇ.പി.ജയരാജൻ വോട്ടെടുപ്പുദിവസം സമ്മതിച്ചതു മുന്നണിക്കു ക്ഷീണവുമായി.ഇതിൽ ഇ.പി. കളിച്ചോ എന്ന് കരുതുന്ന സി പി എം നേതാക്കളുമുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തള്ളിപ്പറഞ്ഞതോടെ ഇ.പി മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയരുന്നു. സിപിഎം സംഘടനാരീതി കണിശമായി പിന്തുടരുന്ന പിണറായി അത് ഉപേക്ഷിച്ചാണ് ജയരാജനോടുള്ള അമർഷം പരസ്യമാക്കിയത്. ഒരാൾക്കെതിരെ പരാതി ഉയരുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റി ചർച്ച ചെയ്ത് പാർട്ടിയുടെ അഭിപ്രായം പരസ്യമാക്കുകയാണു രീതി. ബന്ധപ്പെട്ടയാൾക്കു പറയാനുള്ളതു കേൾക്കുകയും ചെയ്യും.
എന്തായാലും ജയരാജനെതിരെ മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സി പി എം-ബിജെപി ഒത്തുകളിക്ക് ഇതിലും വലിയ തെളിവില്ലന്ന നിലയിലാണ് യു ഡി എഫ് പ്രചാരണം. ദല്ലാൾ നന്ദകുമാറുമായുള്ള ചങ്ങാത്തത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം. ഇത്തരം കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്താൻ മുൻപും ഇപി ജയരാജന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
പ്രകാശ് ജാവദേക്കർ ദല്ലാൾ നന്ദകുമാറിനൊപ്പം മകന്റെ ഫ്‌ളാറ്റിൽ വന്ന് തന്നെ കണ്ടുവെന്ന് ഇപി വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം എത്തിയത്. ബിജെപി.-സിപിഎം. രഹസ്യബന്ധമെന്ന യു.ഡി.എഫ്. ആരോപണം നിലനിൽക്കേ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നതായി ഇ.പി. ജയരാജൻതന്നെ തുറന്നുപറഞ്ഞത് അക്ഷരാർഥത്തിൽ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ അദ്ദേഹം തള്ളിപ്പറഞ്ഞതാണെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തിറങ്ങിയതോടെ വിവാദം കത്തിപ്പടർന്നു. രാഷ്ട്രീയചർച്ച സ്ഥിരീകരിച്ച് ബിജെപി. നേതാവ് ശോഭാസുരേന്ദ്രനും വിവാദത്തിന് എരിവുപകർന്നു. ദല്ലാൾ നന്ദകുമാറിന്റെ പക്കലുള്ള രേഖകളെ ഭയന്നാണ് ഇ.പി. നിയമനടപടി സ്വീകരിക്കാത്തതെന്നും അവർ വെല്ലുവിളിച്ചു.
കൂടിക്കാഴ്ച അത്ര നിസ്സാരമായി കാണാനാവില്ലെന്നാണ് ഇടതുപക്ഷത്തുതന്നെയുള്ള അഭിപ്രായം. ജാവദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് ഇ.പി. വാദിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ച പരസ്യപ്പെടുത്താൻ അദ്ദേഹം വോട്ടെടുപ്പുദിനം തിരഞ്ഞെടുത്തതിലാണ് അസ്വാഭാവികത. ഇതിലുമുണ്ട് നേതാക്കൾക്ക് നീരസം. വിവാദം വോട്ടിനെ ബാധിക്കാതിരിക്കാൻ, അതേറ്റുപിടിക്കരുതെന്ന് സിപിഎം. നേതൃത്വം താഴെത്തട്ടിൽ നിർദ്ദേശം നൽകിയിരുന്നു. കാര്യമായി ആരും ഇ.പി.യെ പ്രതിരോധിച്ച് രംഗത്തുവന്നില്ല. സിപിഎം. സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻപോലും ‘കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം’ എന്ന പതിവ് വിമർശനത്തിനപ്പുറം പോയില്ല. കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരു ന്നുവെന്ന് സിപിഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.
https://youtu.be/X2QTNAfQR3I?si=zOCITcWc7v9cfgKA