ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന് ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി പരാമർശിച്ചതിനു പിന്നാലെയാണ് ഇഡി ഇതിനെതിരേ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അവകാശം മൗലിക അവകാശമോ ഭരണഘടനാപരമായ അവകാശമോ, എന്തിനു നിയമപരമായ അവകാശം പോലും അല്ലെന്നു ഇഡി കോടതിയെ അറിയിക്കുകയായിരുന്നു. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയാൽ ആദർശ രഹിതരായ രാഷ്ട്രീയക്കാർ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും തെരഞ്ഞെടുപ്പിന്‍റെ പേരിൽ അന്വേഷണത്തിൽ നിന്ന് ഒഴിവാകുകയും ചെയ്യുന്ന കീഴ്വഴക്കത്തിന് ഇടയാക്കിയേക്കാം എന്നും ഇ ഡി കോടതിയിൽ പറഞ്ഞു.
മുൻപും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.അതിൽ ചിലർ വിജയിച്ചിട്ടുമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിന്‍റെ പേരിൽ ആർക്കും ഇടക്കാല ജാമ്യം നൽകിയിട്ടില്ലെന്നും ഇഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 123 തെരഞ്ഞെടുപ്പകളാണ് നടത്തിയത്. ഇത്തരത്തിൽ ഇടക്കാല ജാമ്യം നൽകുകയാണെങ്കിൽ ഒരു രാഷ്ട്രീയക്കാരനെയും അറസ്റ്റ് ചെയ്യാനോ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കാനോ സാധിക്കില്ലെന്നും ഇഡി ആരോപിക്കുന്നുണ്ട്.