കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും ഉള്‍പ്പെടെ നാലുപേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ആദ്യം ഈ കേസ് അന്വേഷിച്ച കേരള സർക്കാരിന്റെ കീഴിലുള്ള ക്രൈം ബ്രാഞ്ച് ബിഷപ് ധര്‍മ്മരാജ് റസാലയെ കേസിൽ പ്രതി ചേർക്കാതെ രക്ഷിക്കുകയായിരുന്നു.
കലൂരിലെ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. മെഡിക്കല്‍ പ്രവേശനത്തിനായി കോഴ വാങ്ങി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് ഇഡി കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 28 പേരില്‍ നിന്ന് തട്ടിയെടുത്ത തുകയില്‍ മൂന്ന് കോടി ഇടവകയ്ക്ക് കൈമാറി. കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെന്നറ്റ് എബ്രഹാമുമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബെന്നറ്റിന് ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നും പരാതി ഉയര്‍ന്നപ്പോള്‍ 6.27 കോടി തിരികെ നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നു.
സഭാ മുന്‍ സെക്രട്ടറി ടിടി പ്രവീണും പ്രതി പട്ടികയിൽ ഉണ്ട്. കേസില്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമിനെയും സിഎസ്‌ഐ സഭ സെക്രട്ടറി ടിടി പ്രവീണിനെയും ഇഡി നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തിരുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇഡി ഏറ്റെടുത്തത്.