പാനൂരിൽ പൊട്ടിയ ബോംബ് ലോകസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് വിനയാകും. സി പി എം ഭീകരപാർട്ടിയെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത പറഞ്ഞ വാക്കുകളാണ് ഇവിടെ ഓർമ്മപ്പെടുത്തുന്നത്. വാളും കഠാരയും ബോംബും ഒന്നും ഉപേക്ഷിക്കാൻ സി പി എം തയ്യാറല്ലെന്നതാണ് പാനൂരിലെ സംഭവം വിളിച്ചറിയിക്കുന്നത്. സി പി എം ഫാക്ടറികളിൽ ഈ ബോംബുകൾ എന്തിനു വേണ്ടിയാണ് ഉണ്ടാക്കുന്നത്? ആർക്കെതിരെ എറിയാനാണ് സി പി എം ലക്ഷ്യമിട്ടിരുന്നത്.?
സ്നേഹവും കരുതലുമൊക്കെ പോസ്റ്ററിലും ഫ്ലക്സിലും ഒക്കെ നിരത്തി പാർട്ടി ഗ്രാമങ്ങളായ ഫാക്ടറികളിൽ ബോംബുകൾ ഉണ്ടാക്കുന്നതിന്റെ രാഷ്ട്രീയം എന്താണ്? ഇതിലൂടെ സി പി എം കാണുന്ന രാഷ്ട്രീയ ലക്‌ഷ്യം എന്താണ്? ഇത് ആക്രമണത്തിനുള്ള കോപ്പുകൂട്ടലല്ലേ? എങ്ങനെ സി പി എമ്മിനെ ജനം വിശ്വസിക്കും? സി പി എം പരാജയ ഭീതിയിൽ കലാപത്തിനുള്ള പുറപ്പാടിലാണോ? ഇല്ലെങ്കിൽ പാർട്ടി ഗ്രാമങ്ങളിൽ എന്തിനീ ബോംബുകൾ ഉണ്ടാക്കി? പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമയും, വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. സി പി എമ്മിനോട് ഷാഫിയും രമയും ചോദിക്കുന്നത് ഈ ബോംബുകൾ ആരെ എറിയാൻ ഉണ്ടാക്കിയതെന്നാണ്?.
പാനൂരിലെ ബോംബ് നിർമ്മാണത്തിനു ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചിരിക്കുന്നത്. ‘തിരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനമാണ് ബോംബ് ഉപയോഗിച്ച് സി പി എം ഉണ്ടാക്കാന്‍ പോകുന്നതെന്ന് സിപിഎം വ്യക്തമാക്കണം. ബോംബ് കയ്യിലിരുന്ന് പൊട്ടിയിരുന്നില്ലെങ്കില്‍ ആര്‍ക്കെതിരെ ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടത്?’ എന്ന് ഷാഫി പറമ്പിൽ ചോദിക്കുന്നു. ‘സിപിഎം ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്. പരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതി നൽകും’ ഷാഫി പറമ്പില്‍ പറഞ്ഞു.
‘പ്രസംഗത്തിൽ പുരോഗമനം പറയുമ്പോഴും വാളും കഠാരയും ബോംബും ഉപേക്ഷിച്ചുള്ള രാഷ്ട്രീയത്തിന് ഈ 2024ലും സിപിഎം തയാറല്ലെന്ന് തുറന്നു സമ്മതിക്കുന്നതാണ് പാനൂരിലുണ്ടായ സംഭവം. തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ നിങ്ങൾക്ക് ഇപ്പോൾ എന്തിനാണ് ബോംബ്? ഈ തിരഞ്ഞെടുപ്പിൽ ബോംബ് വച്ച് എന്തു സ്വാധീനമുണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നത്? ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടുനടക്കുന്നത്? എന്ത് കാര്യത്തിനാണ് ബോംബ് ഉണ്ടാക്കിയതെന്ന് സിപിഎം വ്യക്തമാക്കണം’ ഷാഫി പറമ്പിൽ പറഞ്ഞിരിക്കുന്നു.
‘ബോംബ് ഉണ്ടാക്കിയിട്ട് ഏതായാലും ബാങ്കിലിട്ട് പലിശ വാഗൻ പറ്റില്ല, അപ്പോൾ ആരായിരുന്നു സി പി എമ്മിന്റെ ലക്ഷ്യം? യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കു ന്നത്. കരുതലും സ്നേഹവും പോസ്റ്ററിലും ഫ്ലക്സിലും പോരാ. ന്യായീകരിക്കാനാവാത്ത സംഭവമാണ് നടന്നിരിക്കുന്നത്’– ഷാഫി പറമ്പിൽ പറഞ്ഞു.
ഈ ചോരക്കൊതിയില്‍ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്ന് കെ കെ രമ എം എൽ എ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കു ന്നത്. കൊലപാതക ഫാക്ടറികളാവുന്ന പാര്‍ട്ടി ഗ്രാമത്തില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞിരിക്കുകയാണ്. പാനൂര്‍ മുളിയതോടില്‍ ബോംബ് നിര്‍മാണത്തിനിടെയുള്ള സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സിപിഎം ക്രിമിനലുകളില്‍ ഒരാള്‍ മരണപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണെന്നു കെ കെ രാമ പറയുന്നു.
ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോള്‍ വടകര മണ്ഡലത്തില്‍ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്ന് ഉറപ്പിക്കാമെന്ന് രമ ആരോപിച്ചിട്ടുണ്ട്. വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ കെ.കെ ശൈലജ തന്നെ മഹാന്‍ എന്ന് വിശേഷിപ്പിച്ച ടി.പി വധക്കേസ് പ്രതി കൊലയാളി പി.കെ കുഞ്ഞനന്തന്റെ നാട്ടിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. കുഞ്ഞനന്തനും കെ.കെ ശൈലജയും പി. ജയരാജയനുമായൊക്കെ വലിയ അടുപ്പമുള്ള പ്രവര്‍ത്തകര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ് – കെ കെ രമ തന്റെ എഫ് ബി പോസ്റ്റിൽ പറയുന്നു.
ടി.പി കേസിലെ മറ്റു പ്രതികളായ കൊടിസുനി, ജ്യോതി ബാബു, ട്രൗസര്‍ മനോജ് എന്നിവരുമായി ഏറെ അടുത്ത ബന്ധം സൂക്ഷിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരങ്ങളും പുറത്തുവരികയാണ്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് വടകര മണ്ഡലത്തില്‍ കലാപം ആസൂത്രണം ചെയ്യുന്നത് എന്ന കാര്യം ഇതില്‍ നിന്നെല്ലാം വ്യക്തമാവുകയാണ് രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വടകരയിലെ ആര്‍എംപിഐ പിന്‍തുണയ്‌ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥി പര്യടനം കണ്ണൂര്‍ ജില്ലയില്‍ കടക്കാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങളെയും എതിര്‍ പാര്‍ട്ടിക്കാരെയും അക്രമവും ഭീഷണിയും കൊണ്ട് അടക്കിനിര്‍ത്തി വിജയിച്ചു കയറാം എന്ന മൂഢവിശ്വാസത്തിലാണ് ഇന്നും സിപിഎം നിലനില്‍ക്കുന്നത്. ഇത്തരം അക്രമകാരികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറണം. ഇപ്പോള്‍ സ്‌ഫോടനമുണ്ടായ ഒരു കേന്ദ്രത്തില്‍ മാത്രമല്ല കണ്ണൂരിലെ പല സിപിഎം ഗ്രാമങ്ങളിലും ഇത്തരം അക്രമ ഫാക്ടറികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി ആയുധങ്ങളും മറ്റും പിടിച്ചെടുക്കണമെന്നും, സമാധാനപരവും നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഇത് ചെയ്‌തേ മതിയാകൂ എന്നും, പാര്‍ട്ടി നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളെയോ അക്രമ പ്രവര്‍ത്തനങ്ങളെയോ ഇതുവരെ തള്ളി പറയാത്ത ശൈലജ ടീച്ചര്‍ ഈ സംഭവത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെയാണ് പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരണപ്പെടുന്നത്. 3 പേർക്ക് സംഭവത്തിൽ പരുക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണു വിവരമാന് പുറത്ത് വന്നത്. കോഴിക്കോട് മിംസിലും പരിയാരം മെഡി.കോളജ് ആശുപത്രിയിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.