ചെന്നൈ ∙ ആറു വർഷം മുൻപു താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും വിധി പുനഃപരിശോധിക്കപ്പെടണമെന്നും തുറന്നു പറഞ്ഞ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് രംഗത്ത്. പിഴവ് തിരിച്ചറിയുകയും അതു തിരുത്താൻ തയാറാകുകയും ചെയ്യുമ്പോൾ മാറ്റം ഉണ്ടായെന്നാണ് മദ്രാസ് ബാർ അസോസിയേഷൻ ചടങ്ങിൽ ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് പറഞ്ഞിരിക്കുന്നത്.
2018 ജൂൺ 4ന് ഹൈക്കോടതി ജഡ്ജിയായപ്പോൾ ജസ്റ്റിസ് എം.എം.സുന്ദരേഷിന്റെ ബെഞ്ചിലായിരുന്നു തുടക്കം. അദ്ദേഹം ഏറെ പ്രോൽസാഹിപ്പിക്കുകയും വിധിന്യായങ്ങൾ എഴുതാൻ അനുവദിക്കുകയും ചെയ്തിരുന്നു. 2018 ജൂലൈയിൽ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു വാദിച്ച പി.കല്യാണ ചക്രവർത്തി – ഹർഷ എസ്റ്റേറ്റ് സിവിൽ കേസിലെ എന്റെ വിലയിരുത്തലുകൾ ശരിയായിരുന്നില്ല എന്നാണ് ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് സമ്മതിക്കുന്നത്. പുതിയ ജഡ്ജിയെന്ന നിലയിലുള്ള അമിത ആവേശമായിരുന്നു അതിനു കാരണമായതെന്നും അദ്ദേഹം പറയുന്നു.
വിധിയിൽ ഞാൻ മുന്നോട്ടു വച്ച നിഗമനങ്ങളും തത്വങ്ങളും പുനഃപരിശോധിക്കണം. മുതിർന്ന അഭിഭാഷകൻ ആർ.പാർഥസാരഥി ഈ വിഷയത്തിൽ എഴുതിയ ലേഖനം വായിക്കുകയും അഭിഭാഷകനായ ശരത്ചന്ദ്രനുമായി ചർച്ച നടത്തുകയും ചെയ്തതോടെയാണ് പിഴവു ബോധ്യമായതെന്നും ആണ് ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് പറഞ്ഞിരിക്കുന്നത്. ചെയ്തത് തെറ്റാണെന്നു ബോധ്യമായാൽ അതു തിരുത്താൻ ശ്രമിക്കേണ്ടതു പ്രധാനമാണ് – ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.