ലോക്സഭാ തിരഞ്ഞെടുപ്പിലേക്കായി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി നൽകിയ സിറ്റിംഗ് എംപിമാരുടെ പട്ടികയിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും. 15 ഇടങ്ങളിലും സിറ്റിംഗ് എംപിമാരുടെ പേരുകൾ മാത്രമാണ് ലിസ്റ്റിൽ ഉള്ളത്. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടികയാണ് കെപിസിസി നൽകിയിട്ടുള്ളത്. സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വയനാട്ടിൽ സിപിഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം നില നിൽക്കുന്നുണ്ട്. ആലപ്പുഴയിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പക്ഷേ ഹൈക്കമാൻഡ് ഇതുവരെ അതിന് അനുമതി കൊടുത്തിട്ടില്ല.
വയനാട് സീറ്റിന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് രാഹുൽ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നതിനിടെ അന്തിമ തീരുമാനം ആലോചിച്ച മാത്രമാവും ഉണ്ടാവുക. രാഹുൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്നാണ് കോൺഗ്രസിന്റെ അഭിപ്രായം. രാഹുൽ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന നേതൃത്വം.