കൊച്ചി . കേരളത്തിൽ നടന്ന കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസിയാണ് ഇടനിലകാരനെന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് ഷോൺ ജോർജ് ഇക്കാര്യം പറഞ്ഞത്. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. തുച്ഛമായ വിലക്കാണ് തോട്ടപ്പള്ളിയിൽ മണൽ ഖനനത്തിന് അനുമതി നൽകിയത്.
മുപ്പത്തിനായിരം രൂപ വില ഈടാക്കേണ്ടിടത്ത് ഖനനനുമതി നൽകിയത് 467രൂപക്ക്. കുറഞ്ഞ വിലക്ക് മണൽ നൽകാൻ കെഎസ്ഐഡിസി ഇടപെടൽ നടത്തി. കെഎസ്ഐഡിസിയിൽ ഉദ്യോഗസ്ഥരായ മൂന്ന് പേർ വിരമിക്കലിന് ശേഷം സിഎംആർഎൽ ഡയറക്ടമാരായി. ദാതുമണൽ സമ്പത്ത് കൊള്ളയടിക്കാൻ കെഎസ്ഐഡിസി കൂട്ടുനിന്നു – ഷോൺ ജോർജ് ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ കനേഡിയൻ കമ്പനിയുണ്ടെന്ന ആരോപണത്തിൽ എടുത്ത കേസ് നിയമപരമായി നേരിടുമെന്ന് ഷോൺ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. വീണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കനേഡിയൻ കമ്പനിയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.