കണ്ണൂർ . ലോകസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിൽ പിണറായി വിജയന് വേണ്ടിയുള്ള പി ആർ വർക്കിലാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും. പിണറായിയെ ‘ഒരു ദൈവം’ ആക്കി എവിടെങ്കിലും പ്രതിഷ്ഠിച്ചാലോ എന്നാണ് രണ്ടു സി പി എം നേതാക്കളും നോക്കുന്നത്. പിണറായി ചെഗുവരെയുടെ സ്മൃതി മണ്ഡപം കുടുംബ സമേതം കണ്ടു വന്നതിൽ പിന്നെയുള്ള പൂതിയും രാഷ്ട്രീയ പി ആറും കൂടിയാണിതെന്നു കരുതണം.
പിണറായി മഹാൻ ആണെന്നാണ് ജയരാജന്റെ പുതിയ പി ആർ മുദ്ര വാക്യം. എവിടുത്തെ മഹാനാണെന്ന കാര്യം ജയരാജനോട് തന്നെ ചോദിക്കണം. കഥാകൃത്ത് എം.ടി.വാസുദേവൻ നായർ മുഖ്യമന്ത്രിയെ വിമർശിച്ച സംഭവത്തിന് പിറകെയായിരുന്നു ജയരാജന്റെ മുദ്രാവാക്യം പുറത്ത് വരുന്നത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എംടി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
മുഖ്യനെതിരെയുള്ള വിമർശനം പിണറായിക്ക് എതിരെ അല്ലെന്നും, അത് കേന്ദ്രസർക്കാരിന് എതിരെയാണെന്നും ആണ് LDF കൺവീനർ ഇ.പി. ജയരാജന്റെ പ്രതികരണം. കോഴിക്കോട് കടപ്പുറത്ത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെൽ വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസംഗം. എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്നും അതിന് പിന്നിൽ ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇ.പി. ജയരാജൻ പറഞ്ഞിരിക്കുന്നത്. സിനിമ പ്രവർത്തകനും നടനുമായ ജോയ് മാത്യു പറഞ്ഞ പോലെ ‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എംടി സാഹിത്യം വരേണ്യസാഹിത്യം’ എന്നതാണ് വാസ്തവം.
എം ടി യുടെ പ്രസംഗവുമായി ബന്ധപ്പെട്ട സംഭവത്തിൽ സാക്ഷാൽ ജയരാജന് ഒന്നും മനസിലായില്ല എന്നതാണ് യാഥാർഥ്യം. ആള് LDF കൺവീനർ ഒക്കെ ആണെങ്കിലും ജോയ് മാത്യു പറഞ്ഞപോലെ ‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക്’ എം ഡി പറഞ്ഞ സംഗതി പിടികിട്ടിയില്ല. അതാണ് സത്യം.
‘അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും’ ആണ് എംടി പറഞ്ഞത്.
പിണറായി മഹാൻ ആണെന്നു പറഞ്ഞ ജയരാജൻ,അയ്യങ്കാളി, ശ്രീ നാരായണ ഗുരു, മന്നത്ത്, എകെജി, എന്നിവരുടെ ചിത്രങ്ങൾ വീട്ടിൽ വെച്ച് ബഹുമാനിക്കാറില്ലേ. അതുപോലെയാണ് പിണറായിയോടുള്ള ആദരവെന്നും ഇപി പറഞ്ഞു എന്നതാണ് ഏറെ ഖേദകരം. മാത്രമല്ല പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണെന്നും ഇ പി ഒരു കൂസലുമില്ലാതെ തട്ടി വിട്ടിട്ടുണ്ട്. ഇ പി യുടെ പി ആർ പണി എത്ര തരം താണ് എന്നതിന്റെ ഉദാഹരണമാണിത്. അയ്യങ്കാളി, ശ്രീ നാരായണ ഗുരു, മന്നത്ത്, എകെജി എന്നിവരോട് ആണ് പിണറായിയുടെ പേര് തന്ത്രപൂർവം ഇ പി ചേർത്ത് വെക്കാൻ നോക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നത്. പിണറായി സൂര്യൻ ആയതിനാൽ, അടുക്കാനാവില്ലെന്നും കരിഞ്ഞുപോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്റെ പി ആർ സാഹിത്യം പത്ര മാധ്യങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞിരുന്നു.
എ.കെ.ജി സെന്‍ററിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഈ പി ആർ പണി നടത്തിയത്. ‘‘നിയമസഭ തെരഞ്ഞെടുപ്പിന് ഏല്ലാ ഏജൻസികളും കൂടി കുത്തിക്കലക്കിയിട്ടും മുഖ്യമന്ത്രിയിലേക്കെത്താൻ ഒരു വഴിയുമുണ്ടായില്ല. പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്‍റെ കറപുരളാത്ത കൈയുടെ ഉടമയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് അദ്ദേഹത്തിലേക്ക് എത്താനാകാത്തത്. ബി.ജെ.പിക്കും യു.ഡി.എഫിനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആഗ്രഹിച്ചാലും എത്താൻ കഴിയാത്ത ദൂരത്താണ്. സൂര്യനെപ്പോലെ. അതാണ് കാര്യം; കരിഞ്ഞുപോകും. അടുക്കാൻ പറ്റില്ല.’’ എന്നായിരുന്നു പിണറായിക്ക് വേണ്ടിയുള്ള എം.വി. ഗോവിന്ദന്റെ പി ആർ പണി.