തിരുവനന്തപുരം . യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും, ജയിലില്‍ പോകാനും തയ്യാറാണെന്ന നിലപാടിലാണ് പാർട്ടിയെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാ ര്‍ക്ക് നേരെ ഉണ്ടായ പോലീസ് SFI DYFIഅതിക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയാണ് ഉണ്ടായത്.
മാർച്ചിനിടെ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സെന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസിനെയും നിയമപരമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.
ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. കേസിൽ വിഡി സതീശന്‍, ശശി തരൂര്‍ എന്നിവരെയും പ്രതികളാക്കി യിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ എപി അനില്‍ കുമാര്‍ സ്‌പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിനെ പോലീസ് അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.
ജാമ്യമില്ല വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് ഈ കേസെടുത്തത്. ഇതിനിടെ, പോലീസ് അതിക്രമത്തിനെതിരെ ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളക്ക് സുധാകരന്‍ പരാതി നല്‍കിയിട്ടുണ്ട്. കേരള പോലീസ് ലോക്‌സഭാ അംഗമെന്ന നിലയിലുള്ള തന്റെയും സഹപ്രവര്‍ത്തകരായ മറ്റ് എംപിമാരുടെയും അവകാശത്തെ ലംഘിച്ചുവെന്നും കരുതിക്കൂട്ടി അപമാനിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ കഴിഞ്ഞ ദിവസം വലിയ സംഘർഷമാണ് ഉണ്ടായത്. വിഡി സതീശൻ സംസാരിക്കുന്നതി നിടയിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ചിരുന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിന് ശേഷമാണ് കെ സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുന്നത്. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉണ്ടായി.
പ്രതിപക്ഷ നേതാക്കൾ പോലീസ് നടപടിയെ അതിരൂക്ഷമായ ഭാഷയിലായിലാണ് വിമർശിച്ചത്. കെ സുധാകരനെ ലക്ഷ്യം വെച്ചായിരുന്നു പോലീസ് നടപടിയെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തിയത്. ജനകീയ സമരങ്ങളെ അടിച്ചമർത്താണ് സർക്കാർ ശ്രമമാണെന്ന് ആരോപിച്ച അവർ, പ്രതിപക്ഷ നേതാക്കളെ കൊല്ലാനുള്ള നിർദേശമാണോ പോലീസ് നടപടിയെന്നും ചോദിക്കുകയുണ്ടായി.