ഇത്രയും എതിര്‍പ്പുകള്‍ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ ദുരൂഹത തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാതപഠനങ്ങള്‍ നടത്താതെയുമാണ് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് വിഡി സതീശന്‍ എഴുതുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 64,941 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതി കേരളത്തെ തെക്കുവടക്ക് വന്‍മതിലായി വെട്ടിമുറിക്കുന്നതോടൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ വേര്‍തിരിക്കുന്ന വന്‍കോട്ടയായി മാറുമെന്നാണ് പറയുന്നത്.
നീതി ആയോഗിന്റെ കണക്കുപ്രകാരം ഈ പദ്ധതിക്ക് 1.33 ലക്ഷം കോടി രൂപ ചെലവുവരും. ഇതിനായി 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന അംഗീകാരമില്ലാത്ത സ്ഥാപനമാണ് ഇതിന്റെ പരിസ്ഥിതിയാഘാത പഠനം നടത്തിയിരിക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്തതിനാല്‍ വീണ്ടും 96 ലക്ഷം രൂപ മുടക്കി പഠനം നടത്താന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്.
സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയുടെ പഠനത്തിനുമാത്രമാണ് തത്ത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പരിസ്ഥിതിപ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍ ചുരുങ്ങിയത് 20,000 കുടുംബങ്ങള്‍ കുടിയൊഴിക്കപ്പെടുകയും 50,000 കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കേണ്ടിവരികയും ചെയ്യും. 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തേണ്ടി വരും. 1000ത്തിനു മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിക്കണം. ഇത്രയും വലിയ പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്.
എന്നാല്‍, സാമൂഹികാഘാത പഠനം പോലും നടത്തിയിട്ടില്ല എന്നത് ആശങ്ക തന്നെയാണ്. 15 മുതല്‍ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ രീതിയിലുമാണ് സില്‍വര്‍ ലൈന്‍ വരുന്നത്. വന്‍മതില്‍ പോലെയാകും ഇത്. റെയിലിന് ഇരുവശത്ത് മതില്‍ കെട്ടണം. പദ്ധതി നിലവില്‍ വന്നാല്‍ ഉരുള്‍പൊട്ടലിനും വെള്ളപൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിമയോഗത്തില്‍ മാറ്റംവരുമെന്നും 164 സ്ഥലങ്ങളിലെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തയസ്സപ്പെടുമെന്നും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ടെന്നും വിഡി സതീശന്‍ ചൂണ്ടിക്കാണിക്കുന്നു.
എവിടെയൊക്കെ സ്വാഭാവിക ജലനിര്‍ഗമനമാര്‍ഗങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ടോ അത് താഴ്ന്നപ്രദേശങ്ങളാണെങ്കില്‍ വെള്ളപൊക്കവും മലയോരമേഖലകളാണെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുമെന്നതിന് ഒരു പഠനത്തിന്റെയും ആവശ്യമില്ല. പദ്ധതിക്ക് ആവശ്യമായ കല്ലും മണ്ണും പശ്ചിമഘട്ടത്തില്‍ നിന്നല്ലാതെ എവിടെനിന്ന് കണ്ടെത്തുമെന്നാണ് വിഡി സതീശന്‍ ചോദിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റേയോ റെയില്‍വെ മന്ത്രാലയത്തിന്റേയോ അന്തിമ അനുമതി ലഭിക്കാതെ ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ ഇത്രയും ധൃതികാട്ടുന്നതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും വിഡിസതീശന്‍ പറയുന്നു.