ഹെലികോപ്റ്റർ അപകടത്തിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെടുമ്പോൾ ഇറാൻ ഏറ്റവുമധികം നേരിടുന്നത് രാഷ്ട്രീയപരമായ വെല്ലുവിളി. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തിൽ ബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു റെയ്സി. ഇതിന്റെ പേരിൽ ആഭ്യന്തരമായി കടുത്ത എതിർപ്പും അദ്ദേഹം നേരിടേണ്ടി വന്നു. ഇറാൻ മതപൊലീസിന്റെ കാർക്കശ്യത്തിനെതിരെ വലിയ പ്രക്ഷോഭം തന്നെയാണ് നേരിടേണ്ടി വന്നത്. ആരായിരുന്നു റെയ്സി എന്നത് ഒറ്റവാക്കിൽ ഒതുക്കാൻ കഴിയാത്ത നേതാവ് കൂടിയായിരുന്നു റെയ്സി.
ഇറാൻ പ്രസിഡന്റ്, അവരുടെ അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരം, തീവ്രനിലപാടുകളുടെ പേരിൽ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിമർശന വിധേയൻ, യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കരട് അങ്ങനെ നീളുന്നു. മതപൊലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്സ അമിനിക്ക് വേണ്ടി യുവത്വം തെരുവിൽ ഇറങ്ങിയതോടെ ഇറാൻ ഭരണകൂടം ശരിക്കും വിറച്ചു. തലമൂടുന്ന ശിരോവസ്ത്രം ധരിക്കാത്ത കുറ്റത്തിനാണ് അമിനിയെ പിടികൂടിയത്. മതപൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തലയ്ക്കടിയേറ്റാണ് 22-കാരിയായ അമിനി കൊല്ലപ്പെട്ടത്. ഇതോടെ വലിയ പ്രക്ഷോഭം നേരിട്ടു.
തെരുവിലിറങ്ങിയ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ കീറിയെറിഞ്ഞ് രോഷം പ്രകടിപ്പിച്ചു. മാസങ്ങൾനീണ്ട പ്രക്ഷോഭത്തിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 551 പേരാണ് കൊല്ലപ്പെട്ടത്. 2000 പേരെ അറസ്റ്റുചെയ്തിരുന്നു. മഹ്സ അമിനിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യൂറോപ്യൻ യൂണിയനും രംഗത്തെത്തുകയും ചെയ്തു. മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന ഇറാനിലെ ജനങ്ങൾക്കൊപ്പമാണ് അമേരിക്കയെന്ന് ബൈഡൻ പറഞ്ഞു. എന്നാൽ ഇതിനെയൊക്ക അടിച്ചമർത്തൽ ശൈലിയിലാണ ഇറാൻ പ്രസിഡന്റ് നേരിട്ടത്. മതകാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന കാർക്കശ്യക്കാരനായിരുന്നു അദ്ദേഹം.
2017ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും അന്നത്തെ പ്രസിഡന്റായ ഹസൻ റൂഹാനിയോടു പരാജയപ്പെട്ടു. തീവ്രനിലപാടുകാരനായ റയ്സി 2019 മാർച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായത്. റെയ്സിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യുഎസ് ഉപരോധം നിലനിൽക്കുന്നുമുണ്ട്. ഈ റെയ്സിയെയാണ് ഇറാന് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്, ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നും പറയുന്നുണ്ട്. പക്ഷെ ഇസ്രായേൽ അത് സമ്മതിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെ സമ്മതിച്ചാൽ അത് യുദ്ധക്കുറ്റം ആകുമെന്ന കൊണ്ട് തന്നെ സമ്മതിക്കാൻ സാധ്യത കുറവാണ്. എന്നാൽ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചു അല്ലെങ്കിൽ കൊല്ലപ്പെട്ടു എന്ന് പറയുന്നത് അവർക്ക് കുറച്ചിലാണ് എന്നത് സ്വാഭാവികവുമാണ്.
ഇസ്രയേലിനെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുക എന്നത് ഇറാന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ ഭാഗമായി ഇസ്രായേലിലേക്ക് ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇസ്രായേൽ ഇനി ഈ ഭൂമുഖത്തു ഉണ്ടാവില്ല എന്ന് വിധിയെഴുതിയവർ നമ്മുടെ നാട്ടിലുമുണ്ട്. പിന്നീട അവർക്ക് വാ മൂടിക്കെട്ടി ഇരിക്കേണ്ടി വന്നു. എന്നാൽ ആക്രമണത്തിൽ ഇസ്രായേലിനു ഒന്നും സംഭവിച്ചില്ല. ഏഴുവയസുള്ള ഒരു കുട്ടിക്ക് പരിക്കേറ്റത് ഒഴിച്ചാൽ ഒന്നും സംഭവിച്ചില്ല. പക്ഷെ ഇസ്രായേൽ അതൊരു തിരിച്ചടി തന്നെയായിട്ടാണ് വിലയിരുത്തിയത്. അതിനു ശേഷം ഇറാൻ ആണവകേന്ദ്രങ്ങൾ അടക്കം ഇസ്രായേൽ തകർത്തിരുന്നു. തിരിച്ചടി ഉണ്ടാകുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇറാൻ അനങ്ങിയിരുന്നില്ല. എന്നാൽ ഇസ്രായേൽ പക മനസ്സിൽ സൂക്ഷിക്കുന്ന രാജ്യമാണ്. അതുകൊണ്ട് അവർ ഏത് സമയത്ത് എങ്ങനെ തിരിച്ചടിക്കുമെന്ന് പറയാനും സാധിക്കില്ല.
തങ്ങളുടെ ശത്രുക്കളെ അവർ വക വരുത്തിയിട്ടുള്ള കഥകളൊക്കെ എല്ലാവര്ക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് ഈ അപകടത്തിന് പിന്നിൽ ആരെങ്കിലും ഇസ്രയേലിനെ കുറ്റപ്പെടുത്തിയത് തെറ്റ് പറയാനും സാധിക്കില്ല. പക്ഷെ അതൊന്നും ഒരിക്കലും ഇസ്രയേലും സമ്മതിച്ചെന്നു വരില്ല. അതിനുള്ള കാര്യമാണ് ആദ്യം സൂചിപ്പിച്ചത് അങ്ങനെയെങ്കിൽ അത് യുദ്ധക്കുറ്റമായി മാറും. ഇന്ത്യയുടെ എതിരാളികളൊക്കെ പല രാജ്യങ്ങളിൽ വച്ച് കൊല്ലപ്പെടുന്നുണ്ട്. അത് പക്ഷെ ഇന്ത്യ ആണെന്ന് സമ്മതിച്ചിട്ടില്ല. അതിന്റെ കാരണവും ഇതുതന്നെയാണ്. എന്തായാലും റെയ്സി ഇറാനെ സംബന്ധിച്ചിടത്തോളം ഭാവി പ്രതീക്ഷ തന്നെയായിരുന്നു. പതിനഞ്ചാം വയസ്സിൽ പ്രശസ്തമായ ക്വൂം മതപാഠശാലയിൽ പഠനത്തിനുചേർന്ന റെയ്സിക്ക് നിരവധി മുസ്ലിം പണ്ഡിതന്മാരുടെ കീഴിൽ പഠിക്കാൻ അവസരം ലഭിച്ചിരുന്നു. വിവിധ നഗരങ്ങളിൽ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച റെയ്സി പിന്നീട് തലസ്ഥാനമായ ടെഹ്റാനിൽ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായി. 1983ൽ ജമീലെ അലമോൽഹദയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്.
പ്രതിപക്ഷത്തിന്റെ നിശിതവിമർശനത്തിനു വിധേയനാകേണ്ടിവന്ന ചുമതലയിലേക്ക് റെയ്സി വരുന്നത് 1988ലാണ്. രാഷ്ട്രീയ തടവുകാരുടെ വധശിക്ഷയിൽ തീരുമാനമെടുക്കുന്ന കമ്മിറ്റിയുടെ ഭാഗമായി അദ്ദേഹം. ഇതേത്തുടർന്നാണ് പിൽക്കാലത്ത് യുഎസ് റെയ്സിക്ക് ഉപരോധം പോലും ഏർപ്പെടുത്തിയത്. 5000ൽ അധികം പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് 1990ലെ ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ടിൽ പറയുന്നത്.
1989ൽ ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല റൂഹല്ല ഖമെയ്നിയുടെ മരണത്തിനുശേഷം ടെഹ്റാനിലെ പ്രോസിക്യൂട്ടറായി നിയമിതനായി. പിന്നീട് നിലവിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ കീഴിൽ പടിപടിയായി വളർന്നു. ഇറാന്റെ ഇപ്പോഴത്തെ നേതൃത്വത്തിലേക്കുള്ള കടന്നുവരവിന് അടിസ്ഥാനശിലയിട്ട മതകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന അസ്താൻ ഖുദ്സ് റാസവിയുടെ ചെയർമാനായി 2016 മാർച്ച് 7ന് റെയ്സി ചുമതലയേറ്റു.
2017ലാണ് റെയ്സി ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്. അന്നത്തെ പ്രസിഡന്റായിരുന്ന ഹസൻ റൂഹാനിയോടായിരുന്നു മത്സരം. ഉപരോധം കൊണ്ടു വലഞ്ഞിരുന്ന ഇറാന്, റൂഹാനിയുടെ നേതൃത്വത്തിൽ ലോകശക്തികളോടു സഹകരിച്ചു നടപ്പാക്കിയ 2015ലെ ആണവ ഇടപാട് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഈ ഇടപാടിനെതിരായിരുന്നു റെയ്സി.
അന്നത്തെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെതന്നെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം റെയ്സി തുടങ്ങി. 2021 ജൂണിൽ 62% വോട്ടോടുകൂടി റെയ്സി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ആകെ ജനസംഖ്യയിൽ 48.8% പേർ മാത്രമാണ് അന്നു വോട്ടുചെയ്തത്. നിരവധി സ്ഥാനാർഥികളെ മത്സരിക്കുന്നതിൽനിന്ന് തടഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
കടുത്ത ഉപരോധത്തെ തുടർന്ന് രാജ്യം ദാരിദ്ര്യത്തിൽ മുങ്ങിത്താഴുമ്പോഴും പ്രതിരോധ ബജറ്റിനായി വൻ തുക നീക്കിവച്ചത് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തി. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് ആണവ കരാറിൽനിന്നു പൊടുന്നനെ പിന്മാറിയത് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളിലും ഉലച്ചിലുണ്ടാക്കി. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങൾ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികൾ പുനരാരംഭിക്കുകയാണെന്ന് റെയ്സി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയും കാര്യങ്ങൾ മോശമാക്കി. രാജ്യാന്തര വിഷയങ്ങളിൽ റെയ്സി നടത്തിയ വിവാദ പ്രസ്താവനകൾ യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു.
പലസ്തീൻ വിഷയത്തിൽ ഇസ്രയേലുമായി റെയ്സി സ്ഥിരമായി കൊമ്പുകോർത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ 300ൽ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റെയ്സിയുടെ അനുവാദത്തോടെയായിരുന്നു. പാശ്ചാത്യ ശക്തികളോട് എതിർത്തുനിൽക്കുന്ന സിറിയയുമായും പലസ്തീൻ പോരാട്ടത്തിന് പിന്തുണ നൽകുന്ന ലബനനിലെ ഹിസ്ബുല്ലയുമായും ഇറാൻ മികച്ച ബന്ധം കാത്തുസൂക്ഷിച്ചതും റെയ്സിയുടെ നിലപാടിന്റെ ഭാഗം തന്നെ.