തൃശൂർ . വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം താൻ വൃക്ക വിൽപ്പന നടത്തിയതായി തൃശൂർ മുല്ലശേരി സ്വദേശിയായ വീട്ടമ്മയുടെ വെളിപ്പെടുത്തൽ. 10 ലക്ഷം രൂപയ്ക്കാണ് താൻ വൃക്ക വിൽപ്പന നടത്തിയതെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലും അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരിക്കെയാണ് സംഭവത്തിൽ ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്..
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മുല്ലശ്ശേരിയിൽ മാത്രം അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ഏഴ് പേർ അവയവം വിൽപ്പന നടത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്. ഈ വീട്ടമ്മ ഇവരിൽ ഒരാളാണ്.
ജൂൺ 27-ാം തീയതിയാണ് വീട്ടമ്മ അവയവദാനം നടത്തിയിരി ക്കുന്നത്. കിഡ്‌നി വിശ്വൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആൾ വഴിയായിരുന്നു കച്ചവടം. അവയവക്കച്ചവടത്തിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ‘കിഡ്നി വിശ്വൻ’ ന്റെ യഥാർത്ഥ പേര് വിശ്വനാഥൻ എന്നാണെന്നും വീട്ടമ്മ പറഞ്ഞിട്ടുണ്ട്. വിശ്വനാഥനെ കൂടാതെ ബേബി മനോഹരൻ എന്നൊരു ഇടനിലക്കാരൻ കൂടി തൃശ്ശൂരിൽ സജീവമാണ്. ഇവർക്കെതിരെ ശക്തമായ വിവരങ്ങളില്ലെന്ന് പറഞ്ഞ് ഗുരുവായൂർ എസിപി അന്വേഷണം അവസാനിപ്പിച്ചു എന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു ആണ് ഇക്കാര്യം ആരോപിക്കുന്നത്. ദാരിദ്ര്യം മുതലെടുത്താണ് പ്രദേശത്ത് അവയവക്കച്ചവട മാഫിയ പിടിമുറിക്കിയതെന്നും ബാബു ആരോപിച്ചിട്ടുണ്ട്.
കോഴിക്കോട്, തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമാനുസൃത അവയവ കൈമാറ്റത്തിന്റെ മറവിലാണ് കേരളത്തിൽ അവയവ വിൽപ്പന നടക്കുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തി പണമുള്ളവർക്ക് വേണ്ടി നിത്യ ദാരിദ്ര്യത്തിൽ കഴിയുന്നവരെ പ്രലോഭിപ്പിച്ച് അവയവ കൈമാറ്റം നടത്തുകയാണ് ചെയ്തു വരുന്നത്. ബ്രോക്കർ മാർ വഴി ഏർപ്പാടാക്കുന്ന ദാതാക്കൾക്കായി നിയമത്തിന്റെ നൂലാമാലകൾ തീർത്തു കൊടുക്കാൻ പ്രത്യേക ലോബി തന്നെ പ്രവർത്തിച്ചു വരുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഈ ആശുപത്രികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരണങ്ങൾ പുറത്തു വന്നാൽ ബംഗളുരു കേന്ദ്രീകരിച്ച് തൊണ്ണൂറുകളിൽ നടന്ന രാജ്യത്തെ ഞെട്ടിച്ച അവയവ കൊള്ളയെ
പോലും കവച്ചു വെച്ചേക്കുമെന്നാണ് കരുതേണ്ടത്.
ഇതിനിടെ, നെടുമ്പാശേരി കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ കേരളം പോലീസ് രൂപീകരിച്ചിട്ടുണ്ട്. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അവയവ മാഫിയയുമായി തനിക്കുള്ള ബന്ധം ഹൈദരാബാദിൽ നിന്നാണെന്ന് കേസിലെ പ്രതിയായ തൃശൂർ സ്വദേശി സാബിത്ത് നാസർ മൊഴി നൽകിയിട്ടുണ്ട്.
സാബിത്ത് നാസർ ഇരയാക്കിയ കൂട്ടി കൊണ്ട് പോയി വൃക്ക തട്ടിയെടുത്ത പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണവും പോലീസ് നടത്തി വരുന്നു. ഷമീറിനെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ എടുക്കാനാണ് ആലോചന. അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത്ത് നാസർ മൊഴി നൽകിയിട്ടുണ്ടെന്ന് കേരള പോലീസ് ആവർത്തിക്കുമ്പോഴാണ് കേരളത്തിൽ തന്നെ അവയവ മാഫിയ സജീവമാണെന്ന് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2019 മുതൽ പ്രതി സാബിത്ത് നാസറും സംഘവും അവയവക്കടത്തിന് ഇറാനിലേക്ക് ആളെ എത്തിച്ചു വന്നിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള മൊഴി.
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)