ഇടുക്കി മെഡിക്കൽ കോളജിന് ആവശ്യമായ പഠന സൗകര്യങ്ങളോ അധ്യാപകരോ ഇല്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ സംബന്ധിച്ച് വിദഗ്ധ സമിതി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ പോരായ്മകളുടെ അടിസ്ഥാനത്തിൽ ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻ ഇതോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി.
വരുന്ന അധ്യയന വർഷത്തെ പ്രവേശനത്തിന് വേണ്ടി ഇടുക്കി മെഡിക്കൽ കോളജിലുള്ള സൗകര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും പരീക്ഷകളുടെ വിഡിയോയും ദേശീയ മെഡിക്കൽ കൗൺസിലിന് നൽകിയിരുന്നു. ഇത് പരിശോധിച്ച സമിതിയാണ് അപാകതകൾ കണ്ടെത്തിയിരിക്കുന്നത്. 20 ഡിപ്പാർട്മെന്റുകളിലും ആവശ്യത്തിനു ഫാക്കൽറ്റികളും സീനിയർ റസിഡന്റുമാരും ട്യൂട്ടർമാരും ഇല്ലെന്ന കാര്യവും ദേശീയ മെഡിക്കൽ കമ്മീഷൻ പ്രത്യേകം ചൂണ്ടികായിട്ടുണ്ട്.
ആശുപത്രിയിൽ കിടക്കകൾ കുറവാണ്. മേജർ ശസ്ത്രക്രിയകൾ കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂ. കണ്ണ്, ഇഎൻടി വിഭാഗങ്ങളിലെ കുറവുകളും എക്സ് റേ, അൾട്രാസൗണ്ട്, സിടി സ്കാൻ, എംആർഐ സ്കാൻ എന്നിവയിലെ പോരായ്മകളും ദേശീയ മെഡിക്കൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ശരിയാണെന്നാണ് വിദ്യാർഥികളും പറഞ്ഞിരിക്കുന്നത്.
ലക്ചർ ഹാളില്ല, അതിനാൽ പരിമിത സൗകര്യത്തിൽ വിദ്യാർഥികൾ തിങ്ങി ഞെരുങ്ങിയിരുന്നാണ് പഠിക്കുന്നത്. അതേസമയം വാർഷിക റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി യിട്ടുണ്ടെന്നാണ് കോളജ് അധികൃതർ അവകാശപ്പെടുന്നത്. മെഡിക്കൽ കമ്മീഷൻ ഹിയറിംഗിൽ ഇക്കാര്യം അറിയിക്കാനാണ് മെഡിക്കൽ കോളജ് അധികൃതരുടെ തീരുമാനം. നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ സീറ്റുകളുടെ എണ്ണം വെട്ടിക്കുറക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും ദേശീയ മെഡിക്കൽ കമ്മീഷന്റെ നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.